മഞ്ഞുരുകുന്നു; രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക്? വിശ്വസ്തർക്ക് വേണ്ടിയും സമ്മർദ്ദം
തിരുവനന്തപുരം: വി.ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് സൂചന. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാദ്ധ്യത.
വിശ്വസ്തരായ നാല് എംഎൽഎമാരെയും കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല ഉന്നയിച്ചു. ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല, ടി.ജെ വിനോദ് എന്നിവർക്ക് വേണ്ടിയാണ് ചെന്നിത്തല സമ്മർദ്ദം ചെലുത്തിയത്.
ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെ പരിഗണിച്ചതിൽ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നിയമസഭാ കക്ഷിയോഗത്തിലും യുഡിഎഫ് യോഗത്തിലും രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നില്ല. നേരത്തെ അനുനയനീക്കവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും ചെന്നിത്തലയെ സമീപിച്ചിരുന്നു. ഇന്നലെയും ഇന്നും വി.ഡി സതീശൻ നടത്തിയ അനുനയ നീക്കത്തിനുശേഷമാണ് മന്ത്രിസഭയിലേക്ക് ചെന്നിത്തല എത്തുമെന്ന സൂചന പുറത്തുവന്നത്. തിങ്കളാഴ്ചയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.