കെപിസിസി ആസ്ഥാനത്ത് ചർച്ചകൾ തുടരുന്നു, മന്ത്രിമാരെ രാത്രിയോടെ അറിയാം
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ കെ.പി.സി.സി ആസ്ഥാനത്ത് പുരോഗമിക്കുന്നു. രാത്രിയോടെ മന്ത്രിമാരുടെ പൂർണ പട്ടിക പുറത്തുവിടുമെന്നാണ് നിഗമനം. വകുപ്പുകളുടെ കാര്യത്തിലും തീരുമാനമുണ്ടാകും.
കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ ഏകദേശ ധാരണയായിട്ടുണ്ട്. ഒന്നു രണ്ടുപേരുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. നിലവിലെ ധാരണ പ്രകാരം രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ,എം.ലിജു, ബിന്ദു കൃഷ്ണ എന്നിവർ മന്ത്രിമാർ ആകുമെന്നാണ് വിവരം. ചാണ്ടി ഉമ്മൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. തിരുവഞ്ചൂരും മന്ത്രിസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും സ്പീക്കർ സ്ഥാനമാണ് അദ്ദേഹത്തിന് നൽകാൻ സാദ്ധ്യതയെന്നാണ് സൂചന. ഘടക കക്ഷികളിൽ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. ഒറ്റകക്ഷി എം.എൽ.എമാരിൽ സി.പി.ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടരവർഷം ടേമും ലഭിച്ചേക്കും.
അഞ്ച് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട മുസ്ലിംലീഗിന് നാല് മന്ത്രിമാരും ഒരു കാബിനറ്റ് പദവിയുള്ള സ്ഥാനവുമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്റഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.
ഐ.സി. ബാലകൃഷ്ണൻ, . കൊടിക്കുന്നിൽ സുരേഷ് എം.പി, ആർ.എസ്.പി നേതാക്കളായ ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ചർച്ചകൾക്കായി കെ.പി.സി.സി ആസ്ഥാനത്ത് തുടരുന്നുണ്ട്.