കൊഹ്‌ലിയുടെ ഓട്ടോഗ്രാഫ് കിട്ടിയില്ല; പൊട്ടിക്കരഞ്ഞ് ബാറ്റ് വലിച്ചെറിഞ്ഞ് കുട്ടി, പിന്നാലെ വിമർശനം
ന്യൂഡൽഹി: വിരാട് കൊഹ്‌ലിയുടെ ഓട്ടോഗ്രാഫ് കിട്ടാത്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം താമസിച്ചിരുന്ന ഹോട്ടലിലാണ് സംഭവം. പൊട്ടിക്കരഞ്ഞ് കെെയിൽ ഉണ്ടായിരുന്ന ബാറ്റും വലിച്ചെറിഞ്ഞ് കുട്ടി നടന്നുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് കൊഹ്ലി ഹോട്ടലിലെത്തിയത്.
താരത്തെ കണ്ടതോടെ കുട്ടി ബാറ്റുമായി അടുത്തേയ്ക്ക് ഓടി. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തേയ്ക്ക് വിട്ടില്ല. കുട്ടി കരഞ്ഞുകൊണ്ട് കൊഹ്ലി എന്ന് വിളിച്ച് പിറകെ പോയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി. പ്രിയ താരത്തിന്റെ ഓട്ടോഗ്രാഫ് കിട്ടാത്ത സങ്കടത്തിൽ കുട്ടി കരഞ്ഞ് ബാറ്റ് ദേഷ്യത്തോടെ നിലത്തടിക്കുകയായിരുന്നു.
വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പല വിധത്തിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോയോട് പ്രതികരിക്കുന്നത്. വിരാട് കൊഹ്‌ലിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. കുട്ടിയുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയില്ലെന്നും ഒരു ഒപ്പ് ആ കുട്ടിയെ സംബന്ധിച്ച് വലിയ കാര്യമാണെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ തിരക്കേറിയ ഷെഡ്യൂളിനിടെ എല്ലാ ആരാധകരെയും ശ്രദ്ധിക്കാൻ താരങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.
Pathetic Behaviour by Virat Kohli!! A 6 Year old kid waited for around 3 hours to get an Autograph of Virat Kohli. When Kohli Arrived, the security team did not allow the child to go near Kohli. The Boy followed him to get a glimpse of Kohli but he was asked to go!! The child… pic.twitter.com/8XlmILWTvg
— Rohit (@Iam_Rohit_G) April 28, 2026