കുട്ടനാടിനെ വിഷലിപ്‌തമാക്കി കളനാശിനി പ്രയോഗം വ്യാപകം
കുട്ടനാട്: കൊയ്‌ത്തിന് ശേഷം വെള്ളം കയറ്റിയിട്ടിരിക്കുന്ന പാടശേഖരങ്ങളിൽ പോള വളരുന്നത് തടയാനായി കർഷകർ വൻ തോതിൽ കളനാശിനി പ്രയോഗിക്കുന്നതായി ആക്ഷേപം. ഓരോ ഏക്കറിലും ലിറ്റർ കണക്കിന് കളനാശിനിയാണ് പ്രയോഗിക്കുന്നത്. അമിതമായ ഈ പ്രയോഗം കാരണം കുട്ടനാട്ടിലെ പൊതു ജലാശയങ്ങൾ വിഷലിപ്‌തമാണ്.
രാമങ്കരി കൃഷിഭവന് കീഴിലെ മണലുംഭാഗം, നൂറ്റിനാൽപ്പത്, പെരുമാനിക്കരി തുടങ്ങി ഏക്കറുകണക്കിന് വരുന്ന പാടശേഖരങ്ങൾക്ക് പുറമേ മറ്റ് കൃഷിഭവനുകൾക്ക് കീഴിലെ പാടശേഖരങ്ങളിലും വൻ തോതിൽ കളനാശിനി തളിക്കുന്നത് വ്യാപകമാണ്. നാട്ടുകാരുടെ എതിർപ്പ് ഭയന്ന് അതിരാവിലെയും രാത്രിയുമാണ് മിക്ക സ്ഥലങ്ങളിലും കളനാശിനി പ്രയോഗം നടക്കുന്നത്. പൊതുജലാശയങ്ങളെ ഒറ്റയടിക്ക് മലിനപ്പെടുത്തുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് കർഷകർ പിൻ തിരിയുകയോ, അധികൃതർ ശക്തമായ നടപടി സ്വീകരിക്കുകയോ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം
പൊതുജലാശയങ്ങൾ മലിനം
1.കളനാശിനി തളിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പോള ചീഞ്ഞു നശിച്ചുതുടങ്ങും. പാടശേഖരങ്ങളിലെ ഈ വിഷലിപ്‌തമായ വെള്ളം പിന്നീട് പെട്ടിമടയിലൂടെയും വലിയ തൂമ്പിലൂടെയും നാട്ടുതോടുകളിലേക്കും ആറ്റിലും വലിയ ജലാശയങ്ങളിലേക്കും ഒഴുകിയെത്തും
2.ജല മലിനീകരണം രൂക്ഷമാക്കുക മാത്രമല്ല, ഛർദ്ദി, അതിസാരം തുടങ്ങിയ പകർച്ചവ്യാധികൾ മുതൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ഇത് കാരണമാകുമെന്ന വിദഗ്ദ്ധ അഭിപ്രായം നേരത്തെ തന്നെ ഉയർന്നുവന്നതാണ്
3.ശുദ്ധജലക്ഷാമം കാരണം കുട്ടനാട്ടുകാരുടെ കുളി, വസ്ത്രം അലക്കൽ തുടങ്ങി ദൈനംദിനാവശ്യങ്ങളെല്ലാം ആറുകളെയും തോടുകളെയും ആശ്രയിച്ചുള്ളതാണ്. മലിനീകരണം കാരണം എപ്പോൾ വേണമെങ്കിലും മാരക രോഗങ്ങൾക്ക് അടിമപ്പെടാമെന്ന വിചാരം ഇവരെ അലട്ടുന്നുണ്ട്