എ.സി.റോഡിൽ സുരക്ഷാഭിത്തി തകർന്ന നിലയിൽ
കുട്ടനാട്: കോടികൾ ചെലവഴിച്ച് നവീകരിച്ച എ.സി റോഡിൽ വാഹനങ്ങളുടെ സുരക്ഷയ്ക്കായി എ.സി കനാലിനോട് ചേർന്ന് നിർമ്മിച്ച സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം തകർന്ന നിലയിൽ. മാമ്പുഴക്കരി കോരവളവ് ജംഗ്ക്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റിന് എതിർവശത്തുള്ള ഭിത്തിയാണ് തകർന്നത്. സുരക്ഷാഭിത്തി തകർന്നതിന്റെ കാരണം വ്യക്തമല്ല. റോഡിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഇപ്പോൾ കെ.എസ്.ടി.പിയ്ക്കാണെന്നാണ് വിവരം.
രാത്രിയും പകലും നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ മേഖലയിൽ മുമ്പും നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ട് കനാലിൽ പതിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് നവീകരണ ജോലികൾ പൂർത്തിയായ ശേഷം കനാലിനോട് ചേർന്ന് സുരക്ഷാഭിത്തി ഒരുക്കുവാനായി അധികൃതർ തയ്യാറായത്. അതിന്റെ ചെറിയൊരു ഭാഗമാണ് ഇപ്പോൾ തകർന്നത്. തകർന്ന ഭിത്തി പുനർനിർമ്മിക്കുവാനും യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാനും അധികൃതർ ഉടനെ തന്നെ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുരക്ഷാഭിത്തി ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ ഉൾപ്പെടെ അപകടം ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. വർഷങ്ങൾക്ക് മുമ്പ് പാറയ്ക്കൽ കലുങ്ക്, കിടങ്ങറ ഒന്നാം പാലം എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ കനാലിൽ പതിച്ചത് ജനം ഇന്നും ഞെട്ടലോടെയാണ് ഓർക്കുന്നത്.