പൊതുജനങ്ങൾക്കായി എപ്പോഴും വാതിൽ തുറന്നിടും: ജില്ലാകളക്ടർ
ജലഗതാഗത വകുപ്പ് ഡയറക്ടറെന്ന നിലയിൽ ഒരു പതിറ്റാണ്ടിലധികമായി ആലപ്പുഴയെ അടുത്തറിയുന്ന ആളാണ് പുതിയ ജില്ലാ കളക്ടർ ഷാജി വി.നായർ.ആലപ്പുഴയുടെ അടയാളമായ ജലഗതാഗതത്തിൽ നിന്ന് ജില്ലയുടെ അമരത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങിയെത്തിയ വികാരമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സി.ഇ.ഒ എന്ന നിലയിൽ പൂർണമായി ആലപ്പുഴയിൽ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ജില്ലാ കളക്ടർ മനസുതുറക്കുന്നു.
മനസിലുള്ളത് ?
ജില്ലയുടെ സമഗ്രമായ വികസനം, സാധാരണക്കാരുടെ ക്ഷേമം, അടിസ്ഥാന സൗകര്യങ്ങളുടെ മുന്നേറ്റം എന്നിവയ്ക്ക് മുൻഗണന നൽകും. കാർഷിക, വിനോദസഞ്ചാര, തീരദേശ മേഖലകളുടെ ഉന്നമനത്തിൽ ഊന്നണം. ആലപ്പുഴയുടെ ഭംഗി പൂർണമായി ആസ്വദിക്കാൻ കഴിയുന്ന രൂപത്തിൽ ജില്ലയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കും. നഗരത്തിലെ കനാലുകൾ സൗന്ദര്യവത്കരിക്കും. ആലപ്പുഴയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമാക്കുന്ന സ്വദേശ് ദർശൻ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം അധികൃതരുടെയും ഇൻഫ്രാക്ച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും യോഗംവിളിക്കും. ഓരോവകുപ്പിനും ജില്ലയിൽ അനുവദിച്ച പ്ലാൻപദ്ധതിയടക്കമുള്ള തുകയുടെ വിനിയോഗം സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കും.
അമരത്തെത്തുമ്പോൾ?
ജലഗതാഗതവകുപ്പ് ഡയറക്ടറെന്ന നിലയിൽ പത്ത് വർഷത്തോളം ഭൂമിശാസ്ത്രപരമായി ആലപ്പുഴയെ അടുത്തറിയാം. അതിനാൽ പുതുമതോന്നുന്നില്ല. ജലഗതാഗതവകുപ്പിന്റെ ടൂറിസം പദ്ധതികൾ ഏറെ വിജയമായിരുന്നു. തുടങ്ങിയ സമയത്ത് ആൾക്കാർ കുറവായിരുന്നു. പിന്നീട് പലപദ്ധതികളും ജനങ്ങൾ ഏറ്റെടുത്തു.
പ്രഥമപരിഗണന?
സർക്കാരിന്റെ പദ്ധതികളും സേവനങ്ങളും ഏറ്റവും അർഹരിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനും ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തുന്നതിലും ഭരണകൂടം എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടാകും. എന്റെ ഓഫീസിന്റെ വാതിലുകൾ പൊതുജനങ്ങൾക്ക് മുമ്പിൽ എപ്പോഴും തുറന്നു കിടക്കും. ആദ്യ ദിനത്തിൽ സ്കൂൾ തുറക്കൽ, മഴ എന്നിവയുടെ ബന്ധപ്പെട്ട് വിവിധവകുപ്പുകളുടെ യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതുമായും പൊഴിയിൽനിന്ന് മണ്ണുനീക്കുന്നതിനും ആവശ്യമായ ക്രമീകരണമൊരുക്കാൻ മേജർ, മൈനർ ഇറിഗേഷൻ വകുപ്പിന്റെയും കെ.എം.എം.എല്ലിന്റെയും യോഗം ഇന്ന് ചേരും. കുട്ടനാട്ടിലെ മടവീഴ്ച, ബണ്ടുകളുടെ പ്രശ്നം എന്നിവ പരിശോധിക്കും. മഴക്കാല ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങൾക്ക് പ്രാധാന്യം നൽകും. അടിയന്തരസാഹചര്യമുണ്ടായാൽ പുനരധിവസിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കും. കേന്ദ്രസേനയുടെ സഹായത്തോടെ 28ന് മോക്ഡ്രിൽ നടത്തും. നെഹ്റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ഉടൻ യോഗം ചേരും.