തോട്ടിൽ നിന്ന് വാരിയ മാലിന്യം സ്കൂളിന് മുന്നിലെ റോഡിൽ നിക്ഷേപിച്ചതായി പരാതി
കായംകുളം: മഴക്കാല പൂർവ്വശുചീകരത്തിന്റെ ഭാഗമായി തോട്ടിൽ നിന്ന് വാരിയെടുത്ത മാലിന്യങ്ങൾ നഗരസഭ സ്കൂളിന് മുന്നിലെ റോഡിൽ നിക്ഷേപിച്ചതായി പരാതി. കായംകുളം എസ്.എൻ വിദ്യാപീഠത്തിന് മുന്നിലാണ് തോട്ടിൽ നിന്നുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വിഷയത്തിൽ സ്കൂൾ അധികൃതർ വിവരം നഗരസഭയെ അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ലെന്നാണ് പരാതി.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റോഡരികിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കാനും തുടങ്ങി. എസ്.എൻ.വിദ്യാപീഠത്തിന് പുറമെ എസ്.എൻ ഇന്റർനാഷണൽ പബ്ളിക് സ്കൂളിന് മുന്നിലും വൻതോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് തോട്ടിലെ മാലിന്യങ്ങൾ കരയിലേക്ക് വാരിയിട്ടത്. പിന്നീടത് വാരി മാറ്റുമെന്നാണ് നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും റോഡിൽ തന്നെ കിടക്കുകയാണ്. സ്കൂൾ തുറക്കുന്നതോടെ നൂറുകണക്കിന് കുട്ടികൾ യാത്രചെയ്യേണ്ട റോഡിൽ കിടക്കുന്ന മാലിന്യം അടിയന്തരമായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.