നവവധു ജീവനൊടുക്കിയ സംഭവം: ഭർതൃപീഡനം ആരോപിച്ച് ബന്ധുക്കൾ
ഹരിപ്പാട്: വിവാഹം കഴിഞ്ഞ് നാൽപ്പതാം ദിവസം ഗർഭിണിയായ യുവതി തൂങ്ങിമരിക്കാൻ കാരണം ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമെന്ന് സഹോദരന്റെ പരാതി. തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റെഴത്ത് വീട്ടിൽ അബ്ദുൾ നാസർ - റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമയാണ് (19) പെരുന്നാൾ ദിനമായ മേയ് 28ന് രാത്രി സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. അന്നേ ദിവസം ഉച്ചയ്ക്കാണ് ഭർത്താവ് നൗഫലുമായി ഫാത്തിമയുമായി പാനൂരിലെ വീട്ടിലെത്തിയത്. തുടർന്ന് നൗഫൽ മടങ്ങി. പിന്നീട് ഇരുവരും ഫോൺ വിളിച്ച് വഴക്കിടുകയും പിന്നാലെ ഗർഭിണിയായ ഫാത്തിമ ആത്മഹത്യ ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു ഫാത്തിമയെ പുന്നപ്ര വലിയ പറമ്പ് നൗഫൽ മൻസിൽ ഷാനവാസിന്റെ മകൻ നൗഫൽ (28) വിവാഹം ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ് നൗഫൽ. വിവാഹത്തിന് 11.5 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ പാരിതോഷികമായി നൽകിയിരുന്നു. എന്നാൽ, കൂടുതൽ സ്വർണം ആവശ്യപ്പെട്ടും മറ്റു കുറ്റങ്ങൾ പറഞ്ഞും ഭർത്താവും മാതാവ് റുമൈലത്തും സഹോദരി ബീമയും നിരന്തരം ആക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സഹോദരൻ നൗഫൽ തൃക്കുന്നപ്പുഴ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് ഭർത്താവും വീട്ടുകാരും ചേർന്ന് രാത്രി രണ്ടുമണിക്ക് ഫാത്തിമയെ വീടിന്റെ പുറത്താക്കി കതക് അടച്ചെന്നും പരാതിയുണ്ട്. എന്നാൽ ഇതൊന്നും ഫാത്തിമ വീട്ടുകാരെ അറിയിച്ചിരുന്നില്ല. മരണശേഷം ഫാത്തിമയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ക്രൂരമായ പീഡന വിവരം വീട്ടുകാർ അറിയുന്നത്. തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.