സ്റ്റാൻഡിൽ കയറാതെ കെ.എസ്.ആർ.ടി.സി, വലഞ്ഞ് കൂത്താട്ടുകുളത്തെ യാത്രക്കാർ
കൂത്താട്ടുകുളം: ദീർഘദൂര സർവീസുകൾ സ്റ്റാൻഡിൽ കയറ്റാതെ കൂത്താട്ടുകുളത്തെ യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി. പ്രതിദിനം 200 ഓളം ദീർഘദൂര സർവീസുകൾ തിരുവനന്തപുരം ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കുമായി നടത്തുന്നുണ്ട്. ഇതിൽ ഒരു ബസ് പോലും പകലും രാത്രിയിലും സ്റ്റാൻഡുകളിൽ കേറുന്നില്ല. ഇതോടെ യാത്രക്കാരും ഡിപ്പോയെ ഉപേക്ഷിച്ചിരിക്കുകയാണ്.
ബസുകൾ സ്റ്റാൻഡിൽ കയറാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. പുതിയ സൂപ്പർഫാസ്റ്റ് ബസുകളായി പുറത്തിറക്കിയ ബസ് സർവ്വീസുകളെ എൽ.എസ്.വൺ, എൽ.സ്. ടു, എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഇതിൽ എൽ.എസ്. ടു. ബസുകൾ കൂത്താട്ടുകുളത്തേക്ക് കേറുന്നില്ല. ഇതിന്റെ ചുവട് പിടിച്ച് മറ്റു ബസുകളും കേറുന്നില്ല. പുതിയ പ്രീമീയം ബസുകൾ കൂത്താട്ടുകുളം സ്റ്റാൻഡ് കണ്ടിട്ട് പോലും ഇല്ല.
തിരുവന്തപുരം മുതൽ തൃശൂർ കഴിഞ്ഞുള്ള സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ബസുകളാണ് എൽ.എസ്. ടു ബസുകൾ. ഈ ബസുകൾ കൂത്താട്ടുകുളം ഡിപ്പോയിൽ കേറേണ്ട എന്ന് വിചിത്രമായ ഉത്തരവ് മുൻ മന്ത്രി ഇറക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മറ്റു ബസുകളൊന്നും സ്റ്റാന്റിൽ കയറാതായത്.
മൂന്ന് ജില്ലകളുടെ സംഗമ കേന്ദ്രവും കൊച്ചി സിറ്റിയിൽ നിന്നുള്ള കിഴക്കൻ മേഖലയിലേക്കുള്ള ബസുകളുടെ അവസാന ഡിപ്പോയുമാണ് കൂത്താട്ടുകുളം. അതുകൊണ്ട് തന്നെ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള യാത്രക്കാർ ദീർഘദൂരയാത്രയ്ക്ക് ആശ്രയിക്കുന്നത് ഈ ഡിപ്പോയെ ആയിരുന്നു.
കെ. എസ്. ആർ.ടി. സി കാണിക്കുന്ന അവഗണന സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അധികാരികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം.
മർക്കോസ് ജോയി.
പ്രസിഡന്റ്
മർച്ചന്റ് അസോസിയേഷൻ
കൂത്താട്ടുകുളം.