ഓട്ടോറിക്ഷയിൽ വാറ്റുചാരായം വിൽപ്പന, ഒരാൾ പിടിയിൽ
കട്ടപ്പന: ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വാറ്റുചാരായവുമായി ഒരാൾ പിടിയിൽ. കട്ടപ്പന വലിയപാറ ചേറ്റുങ്കൽ പാപ്പീസ് എന്നറിയപ്പെടുന്ന പ്രശാന്തിനെയാണ് (44) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കട്ടപ്പന ഇടുക്കി കവലയിൽ നിന്നാണ് എട്ട് ലിറ്റർ വാറ്റുചാരായം പിടികൂടിയത്. കട്ടപ്പന റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം.എഫ്. അതുൽലോനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചാരായം രഹസ്യമായി സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ഓട്ടോഡ്രൈവറാണ് പ്രശാന്ത്. വ്യാജ നമ്പർ പതിച്ച ഓട്ടോറിക്ഷ, ടൗണിലെ ആളൊഴിഞ്ഞ മൂലകളിൽ പാർക്ക് ചെയ്യും. ഇതിന് ശേഷം ഓട്ടോറിക്ഷയുടെ സൈഡ് പടുത ബാഗ് രൂപത്തിലാക്കി ഇതിനുള്ളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു വിൽപ്പന. സ്വന്തമായി ചാരായം നിർമ്മിച്ച് ലിറ്ററിന് 800 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. രണ്ടു മാസത്തിലധികമായി തുടർച്ചയായ നിരീക്ഷണങ്ങൾക്ക് ഒടുവിലാണ് പ്രതിയെ പിടിക്കാനായത്. പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ടി.എ. അനീഷ്, കെ.എസ്. മീരാൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൽ സാഗർ, റോണി ആന്റണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.