'ഇവാർ' ശസ്ത്രക്രിയയിൽ വിജയം കുറിച്ച് സ്മിത ഹോസ്പിറ്റൽ
തൊടുപുഴ: അതീവ സങ്കീർണ്ണമായ ഇവാർ (എൻഡോവാസ്‌കുലർ അയോർട്ടിക് അനെറിസം റിപ്പയർ) ശസ്ത്രക്രിയ സ്മിത ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. ഹൃദയസംബന്ധമായ ശസ്ത്രക്രിയ (cabg) മുൻപ് കഴിഞ്ഞിട്ടുള്ള 74 വയസ്സുകാരനാണ് അത്യാധുനികമായ ഈ ചികിത്സാരീതിയിലൂടെ സുഖം പ്രാപിച്ചത്.
വയറിലെ പ്രധാന രക്തധമനിയിലുണ്ടായ വലിയ വീക്കവും അത് ഇടുപ്പിലെ ധമനികളിലേക്ക്പടർന്നതുമായ ഗുരുതരമായ അവസ്ഥയിലായിരുന്നു രോഗി. സാധാരണഗതിയിൽ വലിയ ശസ്ത്രക്രിയ വേണ്ടിവരുന്ന ഈ സാഹചര്യത്തിൽ, റിസ്‌ക് ഏറെയുള്ള സങ്കീർണ്ണമായ ഒരു അവസ്ഥയായിരുന്നു ഇത്. തുടർന്ന് വലിയ ഓപ്പൺ ശസ്ത്രക്രിയയ്ക്ക് പകരം രക്തധമനിക്കുള്ളിലൂടെ തന്നെസ്റ്റെന്റ് കടത്തിവിടുന്ന 'ഇവാർ' രീതിയാണ് ഡോക്ടർമാർ തിരഞ്ഞെടുത്തത്. ഒരു 'ബൈഫർക്കേറ്റഡ്സ്റ്റെന്റ് ഉപയോഗിച്ച് ധമനിയിലെ വീക്കം വിജയകരമായി പരിഹരിച്ചു.
പരമ്പരാഗതമായ തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് സങ്കീർണ്ണതകൾ കുറഞ്ഞതും രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാവുന്നതുമായ ചികിത്സാരീതിയാണ് ഇവാർ. അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും ചെയ്ത ഈ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാം ദിവസം തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു എന്നത് ഈ നേട്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ ചാക്കോയുടെ നേതൃത്വത്തിൽ കാർഡിയോളജി , അനസ്‌തേഷ്യ വിഭാഗം, ഓപ്പറേഷൻ തിയേറ്റർ ടീം എന്നിവരുടെ ഏകോപിതമായ പ്രവർത്തനവും ആശുപത്രി മാനേജ്‌മെന്റിന്റെ പൂർണ്ണ പിന്തുണയുമാണ് ഈ മെഡിക്കൽ വിജയത്തിന് പിന്നിലെന്ന് സി.ഇ.ഒ ഡോ.രാജേഷ് നായർ അറിയിച്ചു. ജില്ലയിൽ ഇത്തരമൊരു നൂതന ചികിത്സാ സൗകര്യം ലഭ്യമായത് ഭാവിയിൽ നിരവധി രോഗികൾക്ക് വലിയ ആശ്വാസമാകും.