പയ്യന്നൂരിൽ ഫ്ളക്സ് യുദ്ധം അവസാനിക്കുന്നില്ല
കണ്ണൂർ: സി.പി.എം നേതൃത്വത്തിനെതിരെ പയ്യന്നൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ്. ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഫ്ലക്സ്. ഇത്തവണ നേതാക്കളുടെ പേരുകൾ എടുത്തുപറഞ്ഞാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
‘നിങ്ങൾ തോൽപ്പിച്ചത് ഒരു വ്യക്തിയെ അല്ല. ഒരു പ്രസ്ഥാനത്തെയാണ് നിങ്ങൾക്ക് മാപ്പില്ല. ഏരിയ സെക്രട്ടറി പി. സന്തോഷ്, മുൻ എം.എൽ.എ സി. കൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ സരിൻ ശശി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. വിജീഷ്, കെ.പി. ജ്യോതി, പി. ഗംഗാധരൻ എന്നിവർക്കെതിരെ നടപടി എടുത്ത് ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ജില്ലാ കമ്മിറ്റി തയാറാകുക. ജില്ലാ കമ്മിറ്റി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂർ പാർട്ടി ഇല്ലാതാകും. വിഭാഗീയതയ്ക്ക് കൂട്ടുനിൽക്കുന്ന നേതാക്കളെ തിരിച്ചറിഞ്ഞ് പൊതു സമൂഹവും പാർട്ടി അനുഭാവികളും പാർട്ടിയെ സംരക്ഷിക്കാൻ മുന്നോട്ടുവരുക’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. സേവ് ദ സി.പി.എം എന്ന പേരിലാണ് ഫ്ലക്സ്.
പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇങ്ങനെ പോയാൽ പയ്യന്നൂരിൽ പാർട്ടിയുണ്ടാകില്ലെന്ന് അംഗങ്ങൾ പ്രതികരിച്ചു. 50 വർഷത്തെ കമ്യൂണിസ്റ്റ് പ്രതാപം അസ്തമിച്ചുവെന്നും വിമർശനം ഉയർന്നു.
എന്നാൽ ഏരിയ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വ്യാജ പ്രചാരണങ്ങളാണെന്നാണ് കഴിഞ്ഞ ദിവസം ഏരിയ സെക്രട്ടറി പി. സന്തോഷ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഏരിയ സെക്രട്ടറിയെ ഉൾപ്പെടെ നീക്കണമെന്നാവശ്യപ്പെട്ട് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പി. ജയരാജനു വേണ്ടിയും ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ‘ഞങ്ങളുണ്ട് കൂടെ, അഭിവാദ്യങ്ങൾ’ എന്ന് എഴുതിയ ഫ്ലക്‌സ് കുഞ്ഞിമംഗലം തലായിമുക്കിലാണ് സ്ഥാപിച്ചത്.