വേട്ടയാടാനാണ് ഭാവമെങ്കിൽ കോട്ടകെട്ടി പ്രതിരോധിക്കും
ഫേസ് ബുക്ക് കറിപ്പുമായി കെ.കെ രാഗേഷ്
കണ്ണൂർ: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിന് പിന്നാലെ ഫേസ് ബുക്ക് കുറിപ്പുമായി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. വേട്ടയാടാനാണ് ഭാവമെങ്കിൽ കോട്ടകെട്ടി പ്രതിരോധിക്കുമെന്ന തലക്കെട്ടോടെയാണ് കുറിപ്പ്. മുഖ്യ വിമർശകരായ ഇടതുപക്ഷത്തെ ഇല്ലാതാക്കിയാൽ മാത്രമേ ഇന്ത്യയിൽ തങ്ങൾക്ക് നിലനിൽപ്പുള്ളൂവെന്ന് നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് സർക്കാരിന് നന്നായറിയാമെന്നും വർഷങ്ങളായി അതിനുള്ള പരിശ്രമങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും രാഗേഷ് കുറിച്ചു.
ഏറ്റവുമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി ഡീൽ ഉണ്ടാക്കി, അവരുടെ ചൊൽപടിക്ക് നിൽക്കുന്ന ഒരു പാവസർക്കാറിനെ കേരളത്തിൽ അധികാരത്തിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഇടതുപക്ഷനേതാക്കളിലൊരാളായ പിണറായി വിജയനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു മറ്റൊരു രീതി. അതിന്റെ തുടർച്ചയാണ് അദ്ദേഹത്തിന്റെയും മുഹമ്മദ് റിയാസ് എം.എൽ.എയുടെയും വസതികളിലെ ഇ.ഡി റെയ്ഡ്.
ആദായനികുതി വകുപ്പ്, എസ്.എഫ്.ഐ.ഒ, ഇ.ഡി, രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നീ നാല് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ രണ്ട് വർഷമായി അന്വേഷിച്ചിട്ടും തുമ്പും വാലും ലഭിക്കാത്ത കേസിന്റെ പേരിലാണ് ഈ റെയ്ഡ് നാടകം. ഡൽഹിയിൽ ആം ആദ്മിയെ തകർത്തതുപോലെ കേരളത്തിൽ സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമം ജനാധിപത്യ കേരളം ശക്തമായി ചെറുത്ത് പരാജയപ്പെടുത്തും. ആർ.എസ്.എസിനു വേണ്ടി എല്ലാ ഒത്താശയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. വി.ഡി സതീശൻ ചാർട്ടേഡ് ഫ്ലൈറ്റിൽ മംഗലാപുരത്ത് പോയി എൻ.ഡി.എ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ അദാനിയുടെ പ്രതിനിധിയുമായി നടത്തിയ രഹസ്യ ചർച്ച ഈ അവസരത്തിൽ ഗൗരവമുള്ളതായി കാണണമെന്നും കെ.കെ രാഗേഷ് ഫേസ് ബുക്ക് പോസ്റ്റിൽ കുറുച്ചിട്ടുണ്ട്.