എൻഡ്യൂറൻസ് സൈക്കിളിംഗിൽ തിളങ്ങി മലയാളിപ്പെണ്ണ്

Thursday 04 June 2026 12:07 AM IST

കൊല്ലം: മത്സരദൂരം കേരളത്തിൽ നിന്ന് 1200 കിലോമീറ്റർ, സൈക്കിളിൽ താണ്ടാൻ വേണ്ടിവന്നത് 88 മണിക്കൂറും 45 മിനിറ്റും. ലോറെയ്ൻ ഡിക്കോസ്റ്റയെന്ന (38) മലയാളിപ്പെണ്ണ് ചവിട്ടിക്കയറിയത് എൻഡ്യൂറൻസ് സൈക്കിളിംഗിലെ ലോക വേദിയിലേക്ക്.

കൊല്ലം താലൂക്ക് ഓഫീസിന് സമീപം ബ്ല്യൂ ബെൽസിൽ ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റയുടെയും റീത്ത ഡിക്കോസ്റ്റയുടെയും മകളായ ലോറെയ്ൻ ഡിക്കോസ്റ്റ ഇപ്പോൾ അടുത്തവർഷം നടക്കാനിരിക്കുന്ന ലോകപ്രശസ്ത 'പാരിസ് ബ്രെസ്റ്റ് പാരിസ്' ദീർഘദൂര സൈക്കിളിംഗ് മത്സരത്തിനുള്ള പരിശീലനത്തിലാണ്.

ലണ്ടനും സിംഗപ്പൂരും മലേഷ്യയും സൈക്കിളിൽ കീഴടക്കിയ ലോറെയ്ൻ ആകസ്മികമായ ഒരു ചോദ്യത്തിൽ നിന്നാണ് സൈക്കിളിംഗിലേക്കെത്തിയത്. ഇന്ത്യയിലെ അറിയപ്പെടുന്ന എൻഡ്യൂറൻസ് സൈക്ലിസ്റ്റായ ഗെലൻ എബ്രഹാമിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. അത്‌ലറ്റിക് പശ്ചാത്തലമുള്ള ലോറെയ്നോട് ഒരു ടാൻഡം സൈക്കിൾ (രണ്ടുപേർക്ക് ഒരുമിച്ച് ചവിട്ടാവുന്ന സൈക്കിൾ) മത്സരത്തിൽ പങ്കാളിയാകാമോയെന്ന് ചോദിച്ചതോടെയാണ് ലോറെയ്ന്റെ കരിയറിന്റെ തുടക്കം. ​പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലണ്ടൻ-എഡിൻബർഗ്-ലണ്ടൻ റൂട്ടിൽ നടന്ന 1500 കിലോമീറ്ററിന്റെ കഠിനമായ മത്സരവും ലോറെയ്ൻ വിജയകരമായി പൂർത്തിയാക്കി. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, യു.കെ തുടങ്ങിയ രാജ്യങ്ങളിലും ലോറെയ്ൻ സൈക്കിളിൽ ദൂരങ്ങൾ കീഴടക്കിയിട്ടുണ്ട്.

പരിശീലനം കൊച്ചിയിൽ

നിലവിൽ കൊച്ചിയിലെ 'സി 3 റേസിംഗ്' ക്ലബ്ബിൽ കോച്ച് സോൾവിൻ ടോമിന്റെ കീഴിലാണ് ലോറെയ്ൻ പരിശീലനം നടത്തുന്നത്. ​മലേഷ്യയിൽ നിന്ന് ജേർണലിസത്തിൽ ബിരുദം നേടിയ ശേഷം ഐ.ടി മേഖലയിൽ സെയിൽസ് രംഗത്ത് ജോലി നോക്കിയിരുന്നു. ഇപ്പോൾ പൂർണമായും സൈക്കിളിംഗിലാണ് ശ്രദ്ധ. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന, ലോകമെമ്പാടുമുള്ള ആറായിരത്തോളം സൈക്ലിസ്റ്റുകൾ പങ്കെടുക്കുന്ന ഫ്രാൻസിലെ 'പാരിസ് ബ്രെസ്റ്റ് പാരിസ്' (1200 കിലോ മീറ്റർ) മത്സരത്തിൽ പങ്കെടുക്കുകയാണ് അടുത്ത ലക്ഷ്യം. യോഗ്യത നേടുന്നതിനായി 400, 600 കിലോമീറ്റർ മത്സരങ്ങൾ പൂർത്തിയാക്കാനുള്ള കഠിന പരിശീലനത്തിലാണിപ്പോൾ.