കണ്ണൂർ: ജന്മനാ കാഴ്ചയില്ലാത്ത ശ്രീകണ്ഠപുരം കൂട്ടുമുഖം സ്വദേശിയായ ടി.കെ. അതുലിന്റെ ആഗ്രഹം നിറവേറ്റി നഗരസഭ. വാഹനം പോലും പ്രവേശിക്കാത്ത അതുലിന്റെ വീട്ടിലേക്കുള്ള റോഡിന് ഇരുവശവും കിടങ്ങി കെട്ടി കോൺക്രീറ്റ് ചെയ്തുകൊടുത്തതോടെ കൂട്ടുമുഖം ടച്ച് റോഡിന്റെ ടാറിംഗിനായുള്ള അതുലിന്റെ 10 വർഷത്തോളമായുള്ള പോരാട്ടത്തിന് പരിസമാപ്തി.
പി.കെ നാരായണന്റെയും ടി.കെ ലേഖയുടെയും രണ്ടാമത്തെ മകനായ അതുൽ റോഡിന്റെ ടാറിംഗിനായി കയറി ഇറങ്ങാത്ത ഓഫീസുകളില്ല. വലിയ കയറ്റവും ഇറക്കവുമുള്ള റോഡായതിനാൽ വാഹനങ്ങൾ പോലും പ്രവേശിക്കാറില്ല. ഇതോടെ രോഗികളും വിദ്യാർത്ഥികളും വലിയ ബുദ്ധിമുട്ടിലായി.
കയറേണ്ടതിനാൽ അതുലിനെ സ്‌കൂളിലേക്കും കോളേജിലേക്കും കൊണ്ടുവിടാൻ അച്ഛൻ നാരായണൻ ഓട്ടോ വരെ വാങ്ങി.
മഴക്കാലമായാൽ വഴി ചെളിക്കുണ്ടായി മാറും, നടക്കാൻ പോലും പറ്റാത്ത അവസ്ഥ, മഴക്കാലത്ത് ഓട്ടോ ചെളിയിൽ താഴ്ന്നിറങ്ങുന്നത് പതിവായിരുന്നുവെന്ന് അതുൽ പറയുന്നു.തെല്ലാം മറികടന്ന് അതുൽ ബി.എ ഇംഗ്ലീഷ് പഠനം എസ്.ഇ.എസ് കോളേജിൽ നിന്ന് പൂർത്തിയാക്കി. ബാങ്ക് ജോലി നേടാനുള്ള തയ്യാറെടുപ്പിലാണ്.
ഒറ്റയാൾ പോരാട്ടം
മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഫോണിൽ വിളിച്ചു പരാതി പറഞ്ഞു. എന്നാൽ റോഡ് തന്റെ വകുപ്പിന് കീഴിലല്ലാത്തതു കൊണ്ടുള്ള ബുദ്ധിമുട്ട് മന്ത്രി അതുലിനെ അറിയിച്ചു. 2024ൽ കളക്ടറെ കാണാൻ തീരുമാനിച്ചത് വഴിത്തിരിവായി. 250 മീറ്റർ റോഡിന്റെ ടാറിംഗ് നടപ്പിലാക്കാൻ കളക്ടർ ശ്രീകണ്ഠപുരം നഗരസഭയോട് ആവശ്യപ്പെട്ടു. വാർഡ് സഭ കൂടിയപ്പോൾ മുൻഗണന ലിസ്റ്റിൽ നാലാമത് ഇടംപിടിച്ചതിനാൽ ഫണ്ട് പാസാകുന്നതിൽ തടസ്സങ്ങൾ ഉണ്ടായി. പിന്നീട് 2025ൽ ഭരണസമിതിയുടെ അവസാന കാലത്താണ് ഫണ്ട് അനുവദിച്ചത്. 10.30 ലക്ഷം രൂപ ചിലവഴിച്ചാണ് 190 മീറ്റർ റോഡിന്റെ കോൺക്രീറ്റ് നഗരസഭ പൂർത്തീകരിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ നിരന്തരമായ ഇടപെടലും അവസാനം തുണയായി.
''ആരും സഹായത്തിനെത്തിയില്ല, പല വഴികളിൽ റോഡിന്റെ ടാറിംഗിനായി ശ്രമം നടത്തി. യാത്രാചിലവൊന്നും നോക്കാതെ ഒരുനാടിന്റെ വികസനമെന്ന സ്വപ്നത്തിന് രണ്ടും കൽപ്പിച്ച് ഇറങ്ങി.""
- ടി.കെ. അതുൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |