മാണിഗ്രൂപ്പ് ഹൈപവർകമ്മിറ്റി ഇന്ന് കൂട്ടതോൽവിയും അഴിമതി ആരോപണവും ചർച്ചയാകും
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിന് ശേഷം ഇന്ന് നടക്കുന്ന കേരളാകോൺഗ്രസ് എം ഹൈപവർ കമ്മിറ്റിയിൽ തോൽവി വിലയിരുത്തിയതിലെ ആശയകുഴപ്പവും റോഷി അഗസ്റ്റിനെതിരായ അഴിമതി ആരോപണവും ചർച്ചയാകും.
നേരത്തേ ഉന്നതാധികാരസമിതി യോഗ ചർച്ചയിൽ സി.പി.എം യു.ഡി.എഫിന് ക്രോസ് വോട്ടു ചെയ്തെന്ന ആരോപണം ചില അംഗങ്ങൾ ഉന്നയിച്ചിരുന്നു. ഇത് യോഗതീരുമാനമായി പുറത്തുവന്നതോടെ ഇതിനെതിരെ സിപിഎം,സി.പി.ഐ ജില്ലാ നേതൃത്വം രൂക്ഷവിമർശനം നടത്തി. കേരളാകോൺഗ്രസ് എം വോട്ടുകൾ യു.ഡി.എഫിന് മറിഞ്ഞെന്ന് തിരിച്ച് ആരോപിച്ചു. കോട്ടയം ജില്ലയിൽ ക്രോസ് വോട്ട് ഉണ്ടായിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റും ഇടതുമുന്നണി കൺവീനറുമായ പ്രോ.ലോപ്പസ് മാത്യൂ വിശദീകരിച്ചെങ്കിലും മാണി ഗ്രൂപ്പ് ആരോപണം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്നാണ് ഉന്നത സി.പി.എം,സി.പി.ഐ നേതാക്കളുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് ഹൈപവർ കമ്മിറ്റി ചേരുന്നത്.
112 കോടിയുടെ അഴിമതി ആരോപണം
മലങ്കര ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മുൻ ജലസേചന മന്ത്രി റോഷി അഗസ്റ്റിനെതിരെ 112 കോടിയുടെ അഴിമതി ആരോപണത്തിൽ വിജിലൻസ് കേസെടുത്തുള്ള അന്വേഷണം യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചത് ചർച്ച ചെയ്യും. അതേസമയം
യു.ഡി.എഫ് ഘടകകക്ഷിയാകാനുള്ള അവസരം നേതൃത്വം കളഞ്ഞുകുളിച്ചതിൽ രൂക്ഷവിമർശനമാണ് പാർട്ടി അണികളിൽ നിന്ന് ഇപ്പോഴും ഉണ്ടാകുന്നത്. ജോസഫ് വിഭാഗത്തിലേക്ക് പലരും ചാടുമോ എന്ന ഭീതിയും നേതൃത്വത്തിനുണ്ട്. ഇതിന് തടയിടാൻ താഴെ തട്ടിൽ പാർട്ടി പ്രവർത്തനം ശക്തമാക്കുന്നതിന് ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ സംസ്ഥാനതല പര്യടനം നടത്താൻ ആലോചനയുണ്ട്. ഇതും യോഗത്തിൽ ചർച്ചയാകും.