കുരുക്ക് അഴിക്കാൻ ബസ്ബേയില്ല, പൊലീസ് വെറും കാഴ്ചക്കാർ

Wednesday 03 June 2026 1:30 AM IST

കോട്ടയം: ബസുകൾ നിറുത്തി ആളുകളെ കയറ്റാൻ നല്ലൊരു ബസ് ബേ പോലും ഇല്ലാത്തത് കോട്ടയത്തെ ഗതാഗത കുരുക്ക് വർദ്ധിപ്പിക്കുന്നു. നാഗമ്പടത്ത് ബസ് സ്റ്റാൻഡും തിരുനക്കരയിൽ ബസ് ബേയുമാണുള്ളത്. അപകട രഹിതമായി ബസിൽ കയറി ഇറങ്ങുന്നതിനുള്ള സൗകര്യം രണ്ടിടത്തുമില്ല. ടാറും കോൺക്രീറ്റും തകർന്ന് ബസുകൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ് രണ്ടിടത്തും. അപകടമുണ്ടാകുമ്പോൾ ബാരിക്കേടുകൾ നിരത്തുന്നതിനപ്പുറം ശാസ്ത്രീയമായ സംവിധാനങ്ങളൊന്നുമില്ല. യാത്രക്കാർ ജീവൻ കൈയ്യിലെടുത്തുവേണം ഇവിടെ ബസിൽ കയറാനും ഇറങ്ങാനും

നാഗമ്പടം, കളക്ടറേറ്റ് ജംഗ്ഷൻ, കഞ്ഞിക്കുഴി, ബി.സി,എം കോളേജിന് മുൻവശം ചന്തക്കവല, പുളിമൂട് ജംഗ്ഷൻ ,നാഗമ്പടം, കാരാപ്പുഴ ചാലുകുന്ന്.തിരുവാതുക്കൽ , ഇല്ലിക്കൽ കവല, കോടിമത, മണിപ്പുഴ, സിമന്റ് കവല, മുളങ്കുഴ,ചിങ്ങവനം,​ കു മരകം, കുടയംപടി, മെഡിക്കൽ കോളേജിനു മുൻവശം ,ഗാന്ധി നഗർ ,കുമാരനല്ലൂർ, സംക്രാന്തി തുടങ്ങി ഏറെ തിരക്കേറിയ സ്ഥലങ്ങളിലൊന്നും ബസ് കാത്തു നിൽക്കുന്നതിന് സൗകര്യ പ്രദമായ ബസ്ബേയില്ല. ചിലയിടത്ത് ഒരു വശത്തുമാത്രമാണുള്ളത്. ബസ് ഡ്രൈവർമാർ റോഡിനു നടുവിൽ ബസ് നിറുത്തി ആളെ കയറ്റുന്നത് കുരുക്ക് മാത്രമല്ല അപകടത്തിനും കാരണമാകുന്നു.

സ്കൂളുകൾ തുറന്നതോടെ കുട്ടികൾ ബസിൽ കയറിപറ്റാൻ അഭ്യാസം നടത്തണം. വരുമാനം കുറവാകുമെന്നതിനാൽ കുട്ടികളെ കയറ്റാതിരിക്കാനാണ് ജീവനക്കാർക്ക് താത്പര്യം. പൊലീസ് ഡ്യൂട്ടിയ്ക്കുണ്ടെങ്കിലും പലപ്പോഴും കാഴ്ചക്കാരുടെ റോളിലുമാണ് .

വെറുതേയൊരു യോഗം

ഗതാഗതകുരുക്ക് പരിഹരിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് കളക്ടർ ,ജില്ലാ പൊലീസ് മേധാവി നഗരസഭാ ചെയർമാൻ തുടങ്ങിയവരുടെ അടിയന്തിര യോഗം വിളിച്ചെങ്കിലും ഉപസമിതി രൂപീകരിച്ചു ഹസ്വകാല ദീർഘകാല റിപ്പോർട്ടു തയ്യാറാക്കുന്നതിനുമപ്പുറം ക്രിയാത്മക നിർദ്ദേശങ്ങളൊന്നും ഉണ്ടായില്ല.

കുരുക്കൊഴിവാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

സിഗ്നൽ ലൈറ്റുകൾ വാഹനങ്ങളുടെ സമയക്രമമനുസരിച്ച് ക്രമീകരിക്കണം.ഗതാഗത കുരുക്കിന് കാരണമാകുന്ന ട്രാൻസ് ഫോമറുകൾ നീക്കണം റോഡ് കയ്യേറ്റം, വഴിയോര കച്ചവടം, അനധികൃത പാർക്കിംഗ്, അനധികൃത ഓട്ടോ സ്റ്റാൻഡുകൾ നിയന്ത്രിക്കണം.

റോഡിന്റെ മദ്ധ്യഭാഗത്തു ബസ് നിറുത്തി ആളെ കയറ്റുന്ന ജീവനക്കാർ. അമിത വേഗക്കാർ, ബസിനു പിറകേ കുട്ടികളെ ഓടിക്കുന്നവർ, യാത്രക്കാർ ഇറങ്ങും മുമ്പ് ബസ് മുമ്പോട്ട് എടുക്കുന്നവർ, തുടങ്ങി ഗതാഗത കുരുക്കിനും അപകടത്തിനും വഴി ഒരുക്കുന്ന ജീവനക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടി ഉണ്ടാവണം .