കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ സ്പെഷ്യൽ റിസർവേഷൻ ക്വാട്ട റദ്ദാക്കി; വെട്ടിലായി യാത്രക്കാർ
- വരുമാനം 10 കോടിയും ഗ്രേഡും കുറഞ്ഞു
കോഴിക്കോട്: കൊവിഡിന് ശേഷം കൊയിലാണ്ടി സ്റ്റേഷനുണ്ടായിരുന്ന സ്പെഷ്യൽ റിസർവേഷൻ ക്വാട്ട റെയിൽവേ റദ്ദാക്കിയതിനെ തുടർന്ന് സ്റ്റേഷന്റെ പ്രതിവർഷ വരുമാനത്തിൽ 10 കോടി കുറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ 21 കോടിയായിരുന്ന ടിക്കറ്റ് വരുമാനമാണ് 2025-26ൽ ഒറ്റയടിക്ക് കുറഞ്ഞത്. തുടർന്ന് മൂന്നാം ഗ്രേഡ് നാലിലേക്ക് പിന്തള്ളപ്പെട്ടു.
റദ്ദാക്കലോടെ സ്പെഷ്യൽ റിസർവേഷൻ ക്വാട്ട വഴി കൊയിലാണ്ടിയിൽ നിന്ന് ടിക്കറ്റ് ബുക്കിംഗിനുണ്ടായ സൗകര്യം ഇല്ലാതായി. മറ്റ് സ്റ്റേഷനുകളിൽ റിസർവേഷൻ ടിക്കറ്റ് കിട്ടാതാകുമ്പോൾ കൊയിലാണ്ടി ക്വാട്ടയിൽ ബുക്ക് ചെയ്യാമായിരുന്നു. ട്രെയിനിൽ കയറുന്നത് സൗകര്യമുള്ള സ്റ്റേഷനിൽ നിന്നാകാം (ഡീ ബോർഡിംഗ്). കൊയിലാണ്ടിയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കൊടുക്കണമെന്നു മാത്രം. ബുക്കിംഗ് വേളയിൽത്തന്നെ ഡീ ബോർഡിംഗ് ഓപ്ഷൻ തെരഞ്ഞെടുക്കാം. ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടിയതോടെ പല സ്റ്റേഷനുകളിൽ നിന്നും റിസർവേഷൻ കിട്ടാതായി. ഇതോടെ കൊയിലാണ്ടിയിലെ ക്വാട്ട ഉപയാേഗിക്കുന്നവർ കൂടി. ഇത് ടിക്കറ്റ് വരുമാനത്തിലും പ്രതിഫലിച്ചതാണ് മുൻ വർഷത്തെ വരുമാനവർദ്ധനവിന് കാരണം. ഇത് നിറുത്തലാക്കിയതോടെ വരുമാനം കുറഞ്ഞു. ഇപ്പോഴത്തേതാണ് കൊയിലാണ്ടി സ്റ്റേഷന്റെ യഥാർത്ഥ വരുമാനമെന്ന് റെയിൽവെ പറയുന്നു. കൊയിലാണ്ടി ക്വാട്ടയിൽ ബുക്ക് ചെയ്തിരുന്നപ്പോൾ, യഥാർത്ഥത്തിൽ മറ്റ് സ്റ്റേഷനുകളുടെ കണക്കിൽ വരേണ്ട വരുമാനം കൊയിലാണ്ടിയിലേക്ക് മാറുകയായിരുന്നു. അതേസമയം ഇതുസംബന്ധിച്ച ഉത്തരവൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കൊയിലാണ്ടി റെയിൽവേസ്‌റ്റേഷൻ അധികൃതർ പറഞ്ഞു.
- കൊയിലാണ്ടിയിൽ സ്റ്റോപ്പുള്ളത് 42 ട്രെയിനുകൾക്ക്
42 ഓളം ട്രെയിനുകൾക്കാണ് കൊയിലാണ്ടിയിൽ സ്റ്റോപ്പുള്ളത്. വരുമാനം കുറഞ്ഞാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കില്ല. ഇതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ദക്ഷിണ റെയിൽവെയിലെ 100 റെയിൽവേ സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിന്റെ കാര്യത്തിൽ കൊയിലാണ്ടിയുടെ സ്ഥാനം 78 ആണ്. കേരളത്തിലെ മറ്റ് സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ 23-ാംസ്ഥാനത്തായിരുന്നു കൊയിലാണ്ടി. ഇപ്പോഴത് 28 ആയി.
കൊയിലാണ്ടി സ്റ്റേഷൻ വരുമാനം
2024-25....21.94 കോടി
2025-26....11.84 കോടി
യാത്രക്കാരുടെ എണ്ണം.....39.94 ലക്ഷം