നാട് കൈയടക്കി വന്യമൃഗങ്ങൾ
വിതുര: നന്ദിയോട്,വിതുരപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കാലങ്കാവ് വട്ടപ്പൻകാട്ടിൽ അഞ്ച് പശുക്കളെ ആക്രമിച്ച് നായ്പ്പുലികൾ. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ പന്നിക്കാല ബൈജുവിന്റെ വീട്ടിലെ പശുക്കളുടെ നിലവിളികേട്ടാണ് നാട്ടുകാർ ഉണർന്നത്. തൊഴുത്തിലെത്തിയപ്പോൾ കാണുന്നത് പശുക്കളെ കടിച്ച് കുടയുന്നതാണ്. നേരത്തെ ഇവിടെ പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഉടൻ വിവരമറിയിച്ചതോടെ പാലോട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ആർ.ആർ.ടി അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇവയെ കണ്ടെത്താനായില്ല. നാട്ടുകാരോട് ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വനപാലകർക്ക് അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടുമഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വട്ടപ്പൻകാട് വാർഡ് മെമ്പർ പൊരിയക്കാട് മണികണ്ഠൻ അറിയിച്ചു.
പൊറുതിമുട്ടി ജനം
വട്ടപ്പൻകാട്,കാലങ്കാവ്,പൊരിയക്കാട്,ഭദ്രംവച്ചപാറ മേഖലകളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. രണ്ടാഴ്ച മുമ്പ് കാട്ടുപോത്തുകൾ ഇറങ്ങി മേഖലയിലെ റബർ കൃഷി നശിപ്പിച്ചിരുന്നു. ഇതിന്പുറമേ കാട്ടാനകളും കൃഷിനാശം വിതക്കുന്നുണ്ട്. കാട്ടുമൃഗശല്യം നിമിത്തം പ്രദേശവാസികൾ പൊറുതിമുട്ടി. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുംനഷ്ടമുണ്ട്.
കൃഷി നശിപ്പിച്ച് കാട്ടാന
വിതുര പഞ്ചായത്തിലെ മണലി വാർഡിലെ കല്ലൻകുടി മേഖലയിൽ കഴിഞ്ഞദിവസം രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം നേരംവെളുക്കുവോളം പ്രദേശത്ത് ഭീതിപരത്തി.
കാട്ടാനകൾ കല്ലൻകുടി സുമയുടേയും സമീപവാസികളായ മൂന്ന്പേരുടേയും കൃഷി നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്. മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി. കൃഷി നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. മാത്രമല്ല കാട്ടാനശല്യം മൂലം രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. പകലും ശല്യമുണ്ട്. മേഖലയിൽ ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന് വനം വകുപ്പ് വാഗ്ദാനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല.