രോഗികൾക്ക് ആശ്വാസമായി,ഒ.പികളിൽ വെള്ളമെത്തി
തിരുവനന്തപുരം : രോഗികൾക്ക് ആശ്വാസമായി മെഡിക്കൽ കോളേജ് ഒ.പിയിൽ കുടിവെള്ളം ലഭ്യമാക്കി തുടങ്ങി.സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് വെള്ളം ഒ.പികളിലെത്തിച്ചത്. ആശുപത്രികളിൽ വരുത്തേണ്ട മാറ്റങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് നടപ്പാക്കുന്നത്.ഒരാൾക്ക് ഒരു കട്ടിൽ എന്ന രീതിയിൽ കൂടുതൽ കിടക്കകൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ നടപടിയായി.ഫാർമസിയിൽ നിന്ന് ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ഒരു മാസത്തെ മരുന്ന് ലഭ്യമാക്കി തുടങ്ങി.
രോഗികളുടെ കൂട്ടിരിപ്പുകാരുടെ അലച്ചിൽ കുറയ്ക്കുന്നതിനായി രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെ ലാബ് പരിശോധനകൾക്കായി ലാബിലെ സ്റ്റാഫ് വന്ന് ബ്ലഡ് സാമ്പിൾ ശേഖരിക്കാനുള്ള നടപടികളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു.രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുഗമമായി നടപ്പാതകളിലൂടെ നടക്കാനും ആശുപത്രിവളപ്പിലെ റോഡിലെ നടപ്പാതകളിൽ നിർമ്മിച്ചിരുന്ന കമ്പികൾ മാറ്റാനും തീരുമാനിച്ചു.
രണ്ട് പേരെ ജോലിയിൽ നിന്ന് മാറ്റി
ആശുപത്രികളിലെ എല്ലാ കൗണ്ടറുകളിലും ഒരാഴ്ചയ്ക്കുള്ളിൽ ക്യാമറ സ്ഥാപിച്ച് രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം നീരിക്ഷിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.എന്നാൽ ഇന്നലെ രണ്ട് പേരെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി.ഇൻഷ്വറൻസ് കൗണ്ടറിലെ ദിവസവേതനക്കാരായ രണ്ട് വനിതാ ജീവനക്കാർക്കെതിരെയാണ് നടപടി.അമ്മയുമായി കൗണ്ടറിലെത്തിയ മകളോട് ആക്രോശിക്കുയും അപമര്യാദയായി പെരുമാറുകയും ചെയ്തവർക്കെതിരെയാണ് നടപടി.സംഭവം അന്വേഷിക്കാൻ ആർ.എം.ഒയെ ചുമതലപ്പെടുത്തി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഒ.പി കൗണ്ടറുകൾക്ക് മുൻപിൻ കംപ്ലയിന്റ് രജിസ്റ്റർ വയ്ക്കാനും ബാർ കോഡ് സ്‌കാനർ ഉപയോഗിച്ച് ഫോട്ടോ,വീഡിയോ എന്നിവ സഹിതം പരാതിയായി നൽകാനുമുള്ള സൗകര്യമൊരുക്കും.