ശാന്തിവിള താലൂക്ക് ആശുപത്രിക്ക് വേണം ആരോഗ്യവകുപ്പിന്റെ കരുതൽ

Thursday 28 May 2026 1:17 AM IST

നേമം: ഡോക്ടർമാരുടെയും മുഴുവൻ സമയ ജീവനക്കാരുടെയും അഭാവം ശാന്തിവിള താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. താലൂക്ക് ആശുപത്രി എന്ന പേരുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരെയോ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെയോ നിയമിച്ചിട്ടില്ല. നഴ്‌സുമാരുടെ അഭാവം കാരണം രോഗികൾക്ക് കൃത്യമായ പരിചരണം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ആശുപത്രിയുടെയും പരിസരത്തെയും ശുചീകരണവും താളംതെറ്റിയ അവസ്ഥയിലാണ്. 1957ൽ ആരംഭിച്ച ആശുപത്രിയെ 2011ലാണ് താലൂക്ക് ആശുപത്രിയാക്കിയത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ ഇടപെടണമെന്ന് നേമം സാധു സംരക്ഷണ സമിതി സെക്രട്ടറി ശാന്തിവിള സുബൈർ ആവശ്യപ്പെട്ടു.