രണ്ടരക്കോടിയുടെ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
ശംഖുംമുഖം: പാഴ്സൽ സർവീസ് ഹബ് ഉപയോഗിച്ച് 20 കിലോ ഹാഷീഷ് ഓയിൽ തിരുവനന്തപുരത്ത് നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രതിയെ ഡി.ആർ.ഐ വിഭാഗം ( ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് ) പിടികൂടി. വള്ളക്കടവ് സുലൈമാൻ തെരുവ് സുമയ്യാ മൻസിലിൽ 71/3420ൽ താമസിക്കുന്ന അൽത്താഫിനെയാണ്(54) സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ അമ്പലത്തറ ബൈപ്പാസിലുള്ള പാഴ്സൽ സർവീസ് ഹബാണ് ഇതിനായി ഉപയോഗിച്ചത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്കും അവിടെ നിന്ന് ഹാർബർ വഴിയോ വിമാനത്തവളത്തിലെ കാർഗോ വഴിയോ വിദേശത്തേുള്ള കാർഗോ സർവീസായി അയ്ക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഇയാളുടെ ടീം ക്രമികരിച്ചിരുന്നത്. ഹാഷീഷ് കടത്തുമെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് രാത്രിയിൽ തന്നെ ഡി.ആർ.ഐ സംഘം പാഴ്സൽ സർവീസ് കേന്ദീകരിച്ച് നീരീക്ഷണം എർപ്പെടുത്തിയിരുന്നു. വാഹനത്തിൽ നിന്ന് ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ പൊലീസ് മറ്റു പ്രതികൾക്കായി തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. മുമ്പ് സ്ഥിരമായി മാലി യാത്ര നടത്തിയിരുന്ന അൽത്താഫ് കസ്റ്റംസിന്റെ നീരീക്ഷണത്തിലായിരുന്നു. ഇക്കാര്യം മനസിലാക്കി പല സ്ഥലങ്ങളിലായി താമസിച്ചിരുന്ന ഇയാൾ അടുത്തിടെ പാഴ്സൽ സർവീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം നീലാറ്റിൻകരയിൽ വീടെടുത്ത് താമസിച്ചിരുന്നു.