നീളുന്ന മരാമത്ത് പണികൾ, നെയ്യാറ്റിൻകരയിൽ കുടിവെള്ള വിതരണം തടസപ്പെട്ടു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്നും ടൗണിലേക്ക് ആവശ്യമായ കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ ഇടുന്ന ജോലി തടസ്സപ്പെട്ടതോടെ നെയ്യാറ്റിൻകര പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങി. ഇതിലേക്കായി കോടതി റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് 6മാസമായി. ഇതുവരെ പണി പൂർത്തിയായിട്ടില്ല. മദ്ധ്യവേനലവധി കഴിഞ്ഞ് ഇന്ന് സ്കൂളുകൾ തുറക്കുന്നതോടെ നാട്ടുകാർ ദുരിതക്കയത്തിലാകും. പലപ്പോഴും ആലുമ്മൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പാറശാലയിലേക്ക് പോകുന്ന വാഹനങ്ങൾ കോടതി റോഡ് വഴി തിരിച്ചു വിടാറാണ് പതിവ്. റോഡ് വെട്ടിപ്പൊളിച്ച് ചേറും ചെളിയും റോഡരികിൽ കുന്നുകൂടി കിടക്കുന്നതിനൊപ്പം മഴയും വന്നതോടെ കോടതി റോഡിലൂടെയുള്ള വാഹനഗതാഗതം അതീവ കഷ്ടത്തിലായി.
പ്രതിഷേധം ശക്തം
മാസങ്ങളായുള്ള റോഡ് വെട്ടിപ്പൊളിച്ചുള്ള പൈപ്പിടൽ നടപടിയിൽ വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം പി.ഡബ്ല്യു.ഡി ഓഫീസിൽ നാട്ടുകാരെത്തി എ.ഇയെ ഉപരോധിച്ചിരുന്നു. കൂടുതൽ പണിക്കാരെ നിയമിച്ച് ഉടൻ തന്നെ പണി പൂർത്തിയാക്കാമെന്ന ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഉറപ്പിന്മേൽ നാട്ടുകാർ പിരിഞ്ഞുപോയി.
പുതിയ പൈപ്പ്
ലൈൻ പദ്ധതി പാളി
കോടതി റോഡിലെ പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതിനാൽ പുതിയ പൈപ്പ് ലൈൻ ഇടാനുള്ള പദ്ധതിയാണ് വിനയായി മാറിയത്. മാത്രമല്ല ഗുണമേന്മയുള്ള പൈപ്പ് സീലിംഗ് അല്ല ഇവിടെ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വീണ്ടും കഴിഞ്ഞ ആഴ്ച പൈപ്പ് ലൈൻ പൊട്ടിയതോടെ കഴിഞ്ഞ ഒരാഴ്ചക്കാലമായി നെയ്യാറ്റിൻകരയിൽ കുടിവെള്ള വിതരണം നിലച്ചു. ഇതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധ സമരങ്ങളൊന്നും ഫലം കണ്ടില്ല.
നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും കരാറുകാരുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.