സ്‌കൂൾ പരിസരങ്ങളിൽ സുരക്ഷയൊരുക്കാൻ പൊലീസ്! ലഹരിക്കെതിരെ 'തൂഫാൻ'!
തൃശൂർ : പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കുമ്പോൾ, സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയകളുടെ വേരറുക്കാൻ ' തൂഫാൻ ' പദ്ധതിയുമായി പൊലീസ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിനായി സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് 'തൂഫാൻ; ദ നാർക്കോ ഹണ്ട്'. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലഹരിവിരുദ്ധ പദ്ധതികൾ പലതും പാതിവഴിയിൽ നിലച്ചുപോയതോടെ ലഹരിസംഘങ്ങൾ വീണ്ടും ശക്തിപ്രാപിച്ചിരുന്നു. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ മാത്രം ജില്ലയിൽ ആയിരത്തിലേറെ ലഹരി വിൽപ്പന കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗവും കൗമാരക്കാരാണ് പ്രതികൾ.
500 സ്‌കൂളുകളിൽ നെയിം സ്ലിപ്പുകൾ
വിദ്യാർത്ഥികളെ ലഹരിയിൽനിന്ന് സംരക്ഷിക്കുന്നതിന് 'തൂഫാൻ; ദ നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ലയിലെ 500 സ്‌കൂളുകളിൽ പ്രത്യേക നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും. സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് മാള കോട്ടക്കൽ എസ്.സി.ജി.എച്ച്.എസ്സിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവഹിക്കും.
ആകർഷിക്കാൻ ബൈക്കുകളും പണവും
വിദ്യാർത്ഥികളെ ആകർഷിക്കാൻ ബൈക്കുകളും പണവുമാണ് മാഫിയാ സംഘങ്ങൾ നൽകുന്നത്. മാരക ലഹരിമരുന്നുകളാണ് ഇവർ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. പുതിയ അദ്ധ്യയന വർഷത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊലീസിനും എക്‌സൈസിനും ഒപ്പം പി.ടി.എ, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് ബോധവത്ക്കരണങ്ങളുമായി രംഗത്തുണ്ട്.
ചിരി ഹെൽപ്പ് ലൈൻ
വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക, മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുമായി 'ചിരി' ഹെൽപ്പ് ലൈൻ പ്രവർത്തനവും സജീവമാക്കും. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ 'യോദ്ധാവ്' വാട്‌സ്ആപ്പ് നമ്പറായ 9995966666 ലേക്ക് വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
സഹായത്തിന് വിളിക്കാം:
ചിരി ഹെൽപ്പ് ലൈൻ: 9497900200 ചൈൽഡ്‌ലൈൻ: 1098 സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ: 1930 പൊലീസ് കൺട്രോൾ റൂം: 112
പുസ്തകങ്ങളിൽ ഒട്ടിക്കുന്ന സ്ലിപ്പുകൾ വഴി കുട്ടികളിലും രക്ഷിതാക്കളിലും സുരക്ഷാബോധവും ജാഗ്രതയും വളർത്തുകയാണ് ലക്ഷ്യമെന്ന്
( ബി.കൃഷ്ണകുമാർ, ജില്ലാ റൂറൽ പൊലീസ് മേധാവി )