ഇന്ത്യയെ പിന്തള്ളി ദക്ഷിണ കൊറിയ ഓഹരി പട്ടികയിൽ ആറാമത്

Wednesday 03 June 2026 12:50 AM IST

ആഗോള അനിശ്ചിതത്വം തിരിച്ചടി

കൊച്ചി: ആഗോള ഓഹരി വിപണികളുടെ റാങ്കിംഗിൽ ഇന്ത്യയെ പിന്തള്ളി ദക്ഷിണ കൊറിയ ആറാം സ്ഥാനത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്(എ.ഐ) പ്രാധാന്യമേറുന്നതിനാൽ സെമികണ്ടക്‌ടർ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ദക്ഷിണ കൊറിയക്ക് നേട്ടമായത്. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നടപ്പുവർഷം 4.84 ലക്ഷം കോടി ഡോളറായാണ് ഇടിഞ്ഞത്. ഇതോടെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ പിന്തള്ളി തയ്‌വാനും ദക്ഷിണ കൊറിയയും മുന്നേറി. പശ്ചിമേഷ്യയിലെ യുദ്ധവും രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി.

കൊറിയയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നടപ്പുവർഷം 86 ശതമാനം വർദ്ധനയോടെ 5.04 ലക്ഷം കോടി ഡോളറിലെത്തി. സാംസംഗ് ഇലക്ട്രോണിക്‌സ്, എസ്.കെ ഹൈനിക്‌സ് തുടങ്ങിയ കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളർ കവിഞ്ഞതാണ് കൊറിയയ്ക്ക് കരുത്തായത്. നേരത്തെ കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ഓഹരി വിപണികളെ ദക്ഷിണ കൊറിയ മറികടന്നിരുന്നു. ടെക്നോളജി മേഖലയിലെ കമ്പനികളുടെ ഓഹരികളിൽ ആഗോള നിക്ഷേപകർക്ക് പ്രിയമേറിയതാണ് തയ്‌വാനും ദക്ഷിണ കൊറിയയ്ക്കും നേട്ടമായത്.

വിപണി മൂല്യത്തിലെ വമ്പൻമാർ

രാജ്യം മൂല്യം

യു.എസ്.എ 75 ലക്ഷം കോടി ഡോളർ

ചൈന 14.84 ലക്ഷം കോടി ഡോളർ

ജപ്പാൻ 8.19 ലക്ഷം കോടി ഡോളർ

ഹോങ്കോംഗ് 7.49 ലക്ഷം കോടി ഡോളർ

തയ്‌വാൻ 5.15 ലക്ഷം കോടി ഡോളർ

ദക്ഷിണ കൊറിയ 5.04 ലക്ഷം കോടി ഡോളർ

ഇന്ത്യ 4.84 ലക്ഷം കോടി ഡോളർ

എമർജിംഗ് വിപണികളിൽ ഇന്ത്യ പിന്നിൽ

എമർജിംഗ്(വികസ്വര) രാജ്യങ്ങളിലെ വിപണികളിൽ ഒരു വർഷത്തിനിടെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യൻ ഓഹരികൾ കാഴ്ചവെച്ചത്. എ.ഐയുടെ അതിവേഗ വികാസത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം തയ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണിയിലേക്ക് മാറ്റുകയാണ്. പുതിയ സാഹചര്യം ഇന്ത്യൻ ഐ.ടി കമ്പനികളുടെ വളർച്ചയെ ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിഫ്‌റ്റി 4.3 ശതമാനവും സെൻസെക്‌സ് 7.4 ശതമാനവും ഇടിവ് നേരിട്ടു.