വ്യാജ രാജകുമാരിക്ക് കാവലായി സുരക്ഷാജീവനക്കാർ; പറ്റിക്കപ്പെട്ടത് പ്രമുഖ വ്യാപാരി, മണിക്കൂറുകൾക്കം കവർച്ചാസംഘം പിടിയിൽ
ദുബായ്: വ്യാജ രാജകുമാരിയെ രംഗത്തിറക്കി വ്യാപാരിയെ കൊള്ളയടിച്ച രാജ്യാന്തരസംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ദുബായ് പൊലീസ്. പ്രമുഖ വ്യാപാരിയിൽ നിന്നും 27.6 കോടി വിലവരുന്ന ആഡംബര ഊദ് തട്ടിയെടുത്ത പ്രതികളെയാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പ് നടത്തി 12 മണിക്കൂർ തികയുന്നതിന് മുൻപാണ് സംഘത്തിലെ നാല് പേർ പൊലീസ് വലയിലായത്. ഒരു യുവതിയടക്കം സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് പേർ രാജ്യം വിട്ടു. ഇവരെ ഇന്റർപോൾ മുഖേന പിടികൂടാനാണ് ദുബായ് പൊലീസ് ശ്രമിക്കുന്നത്.
പ്രാദേശിക ചന്തയിലെത്തിയ സംഘത്തിലെ രണ്ട് പേർ ആഡംബര ഊദ് വ്യാപാരിയെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദുബായ് സന്ദർശിക്കുന്ന ഒരു രാജകുമാരി ആഡംബര ഊദ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അവർ വ്യാപാരിയെ ധരിപ്പിച്ചു. വന്നവരെ വിശ്വസിച്ച വ്യാപാരി ആഡംബര ഊദുകളുടെ വലിയ ശേഖരവുമായാണ് രാജകുമാരിയെ കാണാനെത്തിയത്. കള്ളക്കഥ വിശ്വസനീയമാക്കുന്നതിനായി ഒരു ആഡംബര വില്ല തന്നെ വ്യാപാരിയെ സ്വീകരിക്കുന്നതിനായി പ്രതികൾ ഒരുക്കി. സ്വകാര്യ സുരക്ഷാജീവനക്കാരും ഔദ്യോഗിക സ്വീകരണമുറിയും ആഡംബരവിരുന്നും ഉൾപ്പടെ വില്ലയിൽ സജ്ജീകരിച്ചു.
വില്ലയിലെത്തിയ വ്യാപാരിയോട് രാജകുമാരിയുടെ പദവിക്ക് അനുയോജ്യമായ ബാഗുകളിലേക്ക് ഊദ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് സംഘം നൽകിയ ബാഗുകളിലേക്ക് ഊദ് മാറ്റി. പിന്നീട് രാജകുമാരിയുടെ വേഷമിട്ട ഒരു സ്‌ത്രീയെത്തി അടുത്ത ദിവസം ഇടപാട് പൂർത്തിയാക്കാമെന്ന് വ്യാപാരിയുടെ ബാഗുകളിലേക്ക് ഊദ് തിരികെ മാറ്റാമെന്നും പറഞ്ഞു. എന്നാൽ ഊദിന് പകരം വെറും തടികഷ്‌ണങ്ങളാണ് പ്രതികൾ മാറ്റിയത്.
ബാഗുമായി തിരികെ മടങ്ങിയ വ്യാപാരി പിറ്റേദിവസം പ്രതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംശയം തോന്നി ബാഗുകൾ പരിശോധിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസിലായത്. വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആധുനികനിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് 12 മണിക്കൂറുകൾക്കകം നാല് പ്രതികൾ പിടിയിലായത്.