സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും നീക്കി കേന്ദ്ര സർക്കാർ‌, നടപടി പ്രധാനമന്ത്രി നിർദ്ദേശിച്ചതനുസരിച്ച്

Tuesday 02 June 2026 6:55 PM IST

ന്യൂഡൽഹി: സിബിഎസ്‌‌ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്‌ചയിൽ നടപടിയുമായി കേന്ദ്ര സർക്കാർ‌. സിബിഎസ്‌ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻശു ഗുപ്‌തയെയും സ്ഥാനത്ത്‌നിന്നും നീക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഓൺ സ്‌ക്രീൻ മാർക്കിംഗ് സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അന്വേഷിക്കാൻ ഏകാംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കപാസിറ്റി ബിൽഡിംഗ് കമ്മിഷൻ ചെയർപേഴ്‌സണായ എസ് രാധാ ചൗഹാനാകും ഇത് അന്വേഷിക്കുക. പൂർണമായും ഡിജിറ്റൽ ഓൺ‌സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്‌എം) രീതിയിലേക്ക് മാറാൻ സിബിഎസ്‌ഇ തീരുമാനിച്ചത് ഇക്കൊല്ലമാണ്.

ഉത്തര കടലാസുകളുടെ സ്‌കാൻ ചെയ്‌ത കോപ്പികളിൽ മതിയായ തെളിച്ചമില്ലെന്നും പേജുകൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും പിന്നാലെ കുട്ടികളും രക്ഷകർത്താക്കളും അറിയിച്ചു, ചിലർക്കാകട്ടെ മറ്റ് കുട്ടികളുടെ ഉത്തരകടലാസാണ് കിട്ടിയതെന്നും പരാതി ഉയർന്നിരുന്നു. ഉത്തരകടലാസുകൾക്കായി അപേക്ഷിക്കുകയും അതിന് പണമടക്കുകയും ചെയ്‌ത വിദ്യാർ‌ത്ഥികൾ വ്യാപകമായി പരാതി പറഞ്ഞതോടെ ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ വിദഗ്ദ്ധരെ സഹായത്തിനായി വിളിച്ചിരുന്നു.

ഇതിനിടെ ഔദ്യോഗിക പോർട്ടലിന് നേരെ സൈബർ ആക്രമണമുണ്ടായതായി സിബിഎസ്‌ഇ വ്യക്തമാക്കി. അപേക്ഷാ വിതരണം ആരംഭിച്ച ആദ്യ ദിനത്തിലാണ് പോർട്ടലിനെ തകർക്കാൻ ലക്ഷ്യമിട്ട് തുടർച്ചയായ സൈബർ ആക്രമണത്തിനുള്ള ശ്രമങ്ങൾ ഉണ്ടായതെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി. പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമുള്ള സൈറ്റിലാണ് ആക്രമണം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്ന് സിബിഎസ്ഇ റീവാലുവേഷൻ പോർട്ടൽ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു സേവനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ ആക്രമണം അഴിച്ചുവിട്ടതെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ സൈബർ ആക്രമണങ്ങളെ അതിജീവിച്ച് പോർട്ടൽ പൂർണമായും പ്രവർത്തനസജ്ജമായി തുടരുന്നതായി സിബിഎസ്സി അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ലൈവ് ആയ പോർട്ടൽ യാതൊരുവിധ തടസങ്ങളുമില്ലാതെയാണ് വിദ്യാർത്ഥികൾക്കായി സേവനം നൽകിയത്.