തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കോക്രോച്ച് ജനതാ പാർട്ടി, ആവശ്യം കേന്ദ്ര മന്ത്രിയുടെ രാജി
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വെർച്വൽ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജൂൺ ആറിന് ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടാണ് പ്രകടനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
'നീറ്റ്, സിബിഎസ്‌ഇ, സിയുഇടി, എസ്‌എസ്‌സി ജിഡി എന്നിവയിലെ ക്രമക്കേടുകളുടെ ഫലമായി ഒരുകോടിയിലധികം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണ്. ചിലർക്ക് ജീവൻവരെ നഷ്ടമായി. എന്നിട്ടും ആരും ഉത്തരവാദിത്തമേറ്റെടുത്തില്ല. അതിപ്പോൾ അവസാനിക്കുകയാണ്. രാജിയാവശ്യപ്പെട്ട് എട്ടുലക്ഷത്തിലധികം പേർ ഒപ്പിട്ടിട്ടും മന്ത്രി രാജിക്ക് തയ്യാറാവുന്നില്ല. സോഷ്യൽ മീഡിയ പ്രതിഷേധത്തെ സമാധാനപരമായ പ്രകടനമാക്കി മാറ്റാൻ സമയമായിരിക്കുന്നു.
വിമാനത്താവളത്തിൽ നിന്ന് അഭിജീത്തിനൊപ്പം എല്ലാവരും ചേർന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ജന്ദർ മന്ദറിൽ സമാധാനപരമായ പ്രകടനം നടത്തുന്നതിന് അനുമതി തേടും. സമാധാനപരമായി ശബ്ദമുയർത്താനുള്ള അവകാശം നമുക്ക് ഭരണഘടന നൽകുന്നുണ്ട്. അതാണ് നമ്മൾ ചെയ്യാൻ പോകുന്നത്. ഈ പ്രകടനം നമ്മുടേതാണ്'-എന്ന കുറിപ്പോടുകൂടിയാണ് അഭിജീത് വീഡിയോ പങ്കുവച്ചിരിക്കുന്നത്.