'ഇത്തരം ക്രൂരതകൾ വച്ചുപൊറുപ്പിക്കില്ല': തമിഴ്നാടിനെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതികരിച്ച് വിജയ്
കോയമ്പത്തൂർ: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിജയ്. സംഭവത്തെ മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്തതും എന്ന് വിശേഷിപ്പിച്ച വിജയ് ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്ന് കുടുംബം നിലപാടെടുത്തതിന് പിന്നാലെയാണ് പ്രതികരണം.
"കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം അതീവ ദുഃഖവും ഞെട്ടലുണ്ടാക്കുന്നതുമാണ്. ഇത്തരം മനുഷ്യത്വരഹിതവും ദാക്ഷിണ്യമില്ലാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒട്ടും അനുവദിക്കാനാകില്ല"- അദ്ദേഹം എക്സിൽ കുറിച്ചു. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും വിജയ് അറിയിച്ചു. സംഭവത്തിൽ വേഗത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് കോയമ്പത്തൂരിലെ സുലൂർ കണ്ണമ്പാളയം തടാകത്തിന് സമീപം പത്തുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻ രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിനടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.