സ്ത്രീധന പീഡനം; 21കാരിയായ നവവധു ജീവനൊടുക്കിയതിൽ അന്വേഷണം
ഭോപ്പാൽ: 21കാരിയായ നവവധു ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലാണ് സംഭവം. ഭർതൃവീട്ടുകാർ യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നുവെന്നും മകളെ കൊന്നതാണെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
സുരയ്യ പുര സ്വദേശി പാലക് രജക് ആണ് മരിച്ചത്. കഴിഞ്ഞവർഷം ഏപ്രിലിലായിരുന്നു പാലക്കിന്റെ വിവാഹം. ഇക്കഴിഞ്ഞ മേയ് 12നാണ് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതിയെ മൊറാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വീട്ടുകാരുടെ അഭ്യർത്ഥനപ്രകാരം ബിർള ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. എന്നാൽ യുവതി മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുകയും ചെയ്തു.
ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനവും കാറും ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
'വിവാഹം കഴിഞ്ഞ് മൂന്ന്-നാല് മാസം കഴിഞ്ഞപ്പോൾതന്നെ സ്ത്രീധനപീഡനം ആരംഭിച്ചിരുന്നു. ഇക്കാര്യം പാലക് വീട്ടുകാരെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കും'- പൊലീസ് വ്യക്തമാക്കി.