'ദയാവധം അനുവദിക്കണം'; ഭാര്യയുടെ പീഡനത്തിൽ കളക്ടർക്ക് പരാതിയുമായി യുവാവ്
ഗാന്ധിനഗർ: ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നും ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർക്ക് പരാതിയുമായി യുവാവ്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് പരാതി നൽകിയത്. തനിക്ക് മുന്നിൽ മറ്റു വഴികളില്ലെന്നും ഗാർഹിക തർക്കങ്ങൾക്ക് പിന്നാലെ സ്ത്രീസുരക്ഷാ നിയമങ്ങൾ ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും കിരിത് പരാതിയിൽ ആരോപിക്കുന്നു.
ഭാര്യ മനഃപൂർവം വഴക്ക് ഉണ്ടാക്കി പൊലീസിനെയോ വനിതാ ഹെൽപ്പ് ലൈനെയോ സമീപിച്ച് തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണെന്നും ഇത് തനിക്ക് മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്നും കിരിത് ആരോപിച്ചു.തന്‍റെ ആദ്യ വിവാഹത്തിലെ മകനെ ഭാര്യ ഉപദ്രവിക്കാൻ ശ്രമിച്ചതായും ഇയാൾ പരാതിയിൽ പറയുന്നു.
കുടുംബ വഴക്കുകളിൽ പുരുഷന്മാർക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കിരീത് തനിയ്ക്ക് ദയാവധം അനുവദിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടു. തന്റെ പരാതിയിൽ പരിഹാരമുണ്ടായില്ലെങ്കിൽ താൻ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
2024 നവംബർ 14നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും മൂന്നാമത്തെ വിവാഹമാണിത്. അതിനുശേഷം ഭാര്യയും ഭാര്യാമാതാവും മറ്റ് ബന്ധുക്കളും ചേർന്ന് പണത്തിനായി നിരന്തരം സമ്മർദ്ദം ചെലുത്തുന്നുവെന്നും ഇനിയും ഇത് തനിയ്ക്ക് താങ്ങാൻ കഴിയില്ലെന്നും കിരിത് പട്ടേൽ പരാതിയിൽ വ്യക്തമാക്കി.