
ബംഗളൂരു: എത്ര ശമ്പളം കിട്ടിയാലും ഇന്ന് ജീവിക്കാൻ തികയില്ല. അവസ്ഥ ഇതായിരിക്കെ വൻ ശമ്പളം കിട്ടിയിരുന്ന ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഓടിക്കാൻ ഇറങ്ങിയ ഒരു യുവതിയെ പരിചയപ്പെടാം.വൻകിട കമ്പനിയിൽ ഒമ്പതുവർഷം ഐടി മാനേജരായി ജോലിചെയ്തശേഷമാണ് യുവതി ഓട്ടോറിക്ഷാ ഡ്രൈവറായിമാറിയത്. ഇന്ന് മാസം അറുപതിനായിരം രൂപയാണ് യുവതി നേടുന്നത്. ഡോക്ടർ നെസ്രിൻ മിഡ്ലാജ് എന്നയാളാണ് യുവതിയുടെ വീഡിയാേ പങ്കുവച്ചത്. എന്നാൽ അവരുടെ പേര് വ്യക്തമല്ല.
സമാധാനം ലഭിക്കാൻവേണ്ടിയാണ് ഐടി ജോലി ഉപേക്ഷിച്ചതെന്നാണ് യുവതി പറയുന്നത്. പുതിയ ജോലി ലഭിച്ചശേഷം താൻ തികച്ചും സന്തോഷവതിയാണെന്നും അവർ പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട പിരിമുറുക്കം, സമ്മർദ്ദം എന്നിവ സഹിക്കാനാവുന്നതിനും അപ്പുറത്തേക്ക് എത്തിയതോടെയാണ് ജോലിവിടാൻ തീരുമാനിച്ചതത്രേ. പലവുരു ആലോചിച്ചശേഷമാണ് ജോലിവിട്ടതെന്നും അവർ പറയുന്നു. അനുഭവങ്ങൾകൊണ്ടാണ് ഇനിയൊരു കോർപ്പറേറ്റ് ജോലിക്കില്ലെന്ന് യുവതി തീരുമാനിച്ചത്.
പദവിക്കും, ശമ്പളത്തിനും പുറകേ എല്ലാവരും മത്സരിച്ചോടുന്ന സമയത്ത് ഇങ്ങനെയൊരാൾ അപൂർവത്തിൽ അപൂർവമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. യുവതിയുടെ തീരുമാനത്തെയും ജീവിതത്തെയും കാഴ്ചപ്പാടുകളെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. പരമ്പരാഗത ജോലികൾ ഉപേക്ഷിച്ച് പുരുഷ മേൽക്കോയ്മയുള്ള ഓട്ടോറിക്ഷാ ഡ്രൈവറാവാൻ കാണിച്ച ധൈര്യത്തിനും പ്രശംസകൾ ലഭിക്കുന്നുണ്ട്. യുവതിയുടേത് ഏറ്റവും ധീരമായ തീരുമാനമാണെന്നും അവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |