സെയിഫിന് നേരെയുണ്ടായ അക്രമം: കൂടുതൽ പേരുടെ പങ്ക് അന്വേഷിക്കും
മുംബയ് : നടൻ സെയ്ഫ് അലി ഖാന് നേരെയുണ്ടായ അക്രമത്തിൽ ദുരൂഹത വർദ്ധിക്കുന്നതിനിടെ
കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിച്ച് മുംബയ് പൊലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പൗരനായ വിജയ് ദാസ് എന്ന ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് അറസ്റ്റിലായെങ്കിലും പിന്നിൽ ഇയാൾ മാത്രമല്ല എന്നാണ് പൊലീസ് കരുതുന്നത്. അതിനിടെ സെയിഫിന്റെയും ജീവനക്കാരുടെയും രക്തസമ്പിളുകൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ വസ്ത്രത്തിലുള്ള രക്തം സെയിഫിന്റേതുമായി ചേരുന്നുണ്ടോ എന്ന് പരിശോധിക്കും. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മകന്റെയും നഴ്സിന്റെയും കരച്ചിൽ കേട്ട് ഓടിയെത്തി
കഴിഞ്ഞ ദിവസം സെയ്ഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. താനും ഭാര്യ കരീനയും വേറെ മുറിയിലായിരുന്നു എന്നും
ഇളയ മകന്റെയും ആയയുടെയും കരച്ചിൽ കേട്ടാണ് ഓടിയെത്തിയതെന്നും സെയ്ഫ് പറഞ്ഞു.
അവിടെ അക്രമിയെ കണ്ടു. ആയ ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിച്ചു. മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ കുത്തി. തുടർച്ചയായി കുത്തിയതോടെ അയാളുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന് പൂട്ടുകയുംചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളയുകയായിരുന്നെന്നും സെയ്ഫ് മൊഴി നൽകി.