വീണ്ടും 'നിർഭയ' മോഡൽ -- ഡൽഹിയിൽ ഓടുന്ന ബസിൽ കൂട്ടമാനഭംഗം
ക്രൂരതയ്‌ക്കിരയായത് 30കാരി
ഡ്രൈവറും കണ്ടക്‌ടറും അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിലെ സ്ത്രീ സുരക്ഷയിൽ ആശങ്കയേറ്റി വീണ്ടും 'നിർഭയ' മോഡൽ കൂട്ടമാനഭംഗം. 30കാരിയായ വീട്ടമ്മയാണ് ഓടുന്ന ബസിൽ ക്രൂരതയ്‌ക്കിരയായത്. ഇവർ മൂന്ന് കുട്ടികളുടെ അമ്മയാണ്. ചൊവ്വാഴ്ച പുലർച്ചെ ഡൽഹി പീതംപുര മേഖലയിലായിരുന്നു സംഭവം. സ്വകാര്യ ബസിന്റെ കണ്ടക്ടറും ഡ്രൈവറും അറസ്റ്റിലായി.
ഫാക്‌ടറിയിലെ ജോലി കഴിഞ്ഞ് യുവതി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. സരസ്വതി വിഹാർ ബി-ബ്ലോക്ക് ബസ് സ്റ്റോപ്പിന് സമീപം സ്ലീപ്പർ ബസ് നിറുത്തിയിട്ടിരുന്നു. വാതിലിന് അടുത്തു നിന്നയാൾ സമയം ചോദിക്കാനെന്ന വ്യാജേന യുവതിയെ സമീപിച്ചു. പെട്ടെന്ന് കടന്നുപിടിച്ച് ബസിലേക്ക് വലിച്ചുകയറ്റി. നഗരത്തിലൂടെ ഓടിച്ച ബസിൽ കൂട്ട മാനഭംഗത്തിനിരയാക്കി. ഡ്രൈവറും കണ്ടക്‌ടറും മാറിമാറി പീഡിപ്പിച്ചു. പിന്നീട് റോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. യുവതി പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇവർ ആശുപത്രിയിലാണ്.
ഡ്രൈവർ രാമേന്ദർ, കണ്ടക്‌ടർ ഉമേഷ് എന്നിവരെ നാലു മണിക്കൂറിനകം പിടികൂടിയെന്ന് ഡി.സി.പി വിക്രം സിംഗ് പറഞ്ഞു. ഇരുവരെയും ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. ബീഹാർ രജിസ്ട്രേഷനുള്ള ബസ് കസ്റ്റഡിയിലെടുത്തു. ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. ബസ് പോയ റൂട്ട് കണ്ടെത്താൻ സി.സി ടി.വികൾ പരിശോധിക്കുകയാണ്.
ലൈംഗികവേഴ്ചയ്‌ക്ക് 3000 രൂപയ്‌ക്ക് സമ്മതിച്ച് യുവതി സ്വമേധയാ ബസിൽ കയറിയതാണെന്നാണ് പ്രതികളുടെ മൊഴി. ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഡ്രൈവർ 1500 നൽകി. കണ്ടക്‌ടർ പണം കൊടുക്കാൻ തയ്യാറായില്ല. വാക്കുതർക്കത്തിനൊടുവിൽ ബസിൽ നിന്ന് ഇറക്കിവിട്ടു. ഇതിനുശേഷം യുവതി സ്റ്റേഷനിലേക്ക് ഫോൺ ചെയ്‌തതാണോയെന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
നിർഭയയിൽ നിന്ന്
ഒന്നും പഠിച്ചില്ല
2012 ഡിസംബർ 16നായിരുന്നു രാജ്യത്തെ നടുക്കിയ നിർഭയ സംഭവം. ഓടുന്ന ബസിൽ ആറുപേർ ചേർന്ന് 23കാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഡിസംബർ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ മരിച്ചു. 2020 മാർച്ച് 20ന് നാലു പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റി.