ഗുർമീത് സിംഗിന് വീണ്ടും പരോൾ
Wednesday 27 May 2026 12:33 AM IST
ജയ്‌പൂർ: മാനഭംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ. 30 ദിവസത്തെ പരോളാണ് ലഭിച്ചത്. 2017ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം 16-ാമത്തെ തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്.
ജനുവരി അഞ്ചിന് 40 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ഈ കാലയളവിൽ ഗുർമീത് സിർസയിലെ ദേര ആസ്ഥാനത്തുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് അനുയായികളെ മാനഭംഗപ്പെടുത്തിയ കേസിലാണ് സി.ബി.ഐ പ്രത്യേക കോടതി റഹീമിനെ ശിക്ഷിച്ചത്. പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതി വധക്കേസിലും ദേര മാനേജർ രഞ്ജിത് സിംഗ് വധക്കേസിലും ശിക്ഷ ലഭിച്ചിരുന്നെങ്കിലും പഞ്ചാബ്- ഹരിയാന ഹൈക്കോടതി കേസുകളിലും വെറുതേവിട്ടു. നിലവിൽ ഈ വർഷം ഒരാൾക്ക് ലഭിക്കാവുന്ന പരോൾ പരിധി കഴിഞ്ഞു.