സോളാർ സ്ഥാപിക്കാനൊരുങ്ങുന്നവർക്ക് തിരിച്ചടി; പുതിയ നിയമം പ്രാബല്യത്തിൽ, ഒപ്പം വിലയും ഉയരും

Monday 01 June 2026 12:39 PM IST

ന്യൂഡൽഹി: സോളാർ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ജൂൺ ഒന്നുമുതൽ സോളാർ പാനലുകൾക്ക് വില വർദ്ധിക്കും. ഇനി മുതൽ നെറ്റ്-മീറ്ററിംഗിലൂടെയും ഓപ്പൺ-ആക്സസ് ക്രമീകരണങ്ങളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്ന സോളാർ പ്രോജക്ടുകൾക്ക് ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഈ നീക്കം ഇന്ത്യയുടെ സോളാർ നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ചൈനയിൽ നിന്നുൾപ്പെടെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

സർക്കാരിന്റെ പുതിയ തീരുമാനം സോളാർ സ്ഥാപിക്കുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കും. കൂടാതെ സപ്ളൈ കഠിനമാക്കുകയും ഇറക്കുമതി ഉത്പന്നങ്ങളെ ആശ്രയിക്കുന്ന കമ്പനികളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.

സോളാർ പാനലുകളിൽ ഉപയോഗിക്കുന്ന സോളാർ സെല്ലുകൾ സർക്കാർ അംഗീകൃത നിർമാതാക്കളിൽ നിന്നുള്ളവയായിരിക്കണം. പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന പ്രകാരമുള്ള ഇൻസ്റ്റാളേഷനുകൾ ഉൾപ്പെടെ നെറ്റ്-മീറ്ററിംഗ് ക്രമീകരണങ്ങൾക്ക് കീഴിലുള്ള സോളാർ പദ്ധതികൾക്ക് ഈ നിയമം ബാധകമാണ്. നിർമാതാക്കൾ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും പുതിയ നിയമം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിലായിയെന്ന് അറിയിച്ചിരിക്കുകയാണ് സർക്കാർ.

പുതിയ നിയമം പ്രാബല്യത്തിലായതോടെ സോളാർ ഇൻസ്റ്റാളേഷനുകൾക്ക് കിലോവാട്ടിന് ഏകദേശം 3000 രൂപവരെ വർദ്ധിക്കും. ഇറക്കുമതി ചെയ്യുന്ന സോളാർ സെല്ലുകളെ അപേക്ഷിച്ച് ആഭ്യന്തരമായി നിർമ്മിക്കുന്ന സോളാർ സെല്ലുകളുടെ വില ഗണ്യമായി കൂടുതലായതിനാലാണ് വില വർദ്ധിക്കുന്നത്. ഇതോടെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന അഞ്ച് കിലോവാട്ട് സോളാറിന് ഏകദേശം 15000 രൂപയുടെ അധിക ചെലവ് വരാം.