'ഡാർലിംഗ്, നിനക്കുവേണ്ടി ഞാൻ നീറ്റ് ചോദ്യപേപ്പർ ചോർത്തി'; പെൺകുട്ടിയുടെ പരാതിയിൽ കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റന്റ് പ്രൊഫസറുടെ ഫോൺ സംഭാഷണം പുറത്ത്. ലക്‌നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിംഗിന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്. രണ്ട് പേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും തന്നെ കാണാൻ എപ്പോൾ വരുമെന്നും അദ്ധ്യാപകൻ വിദ്യാർത്ഥിനിയോട് ചോദിക്കുന്നുണ്ട്. എന്നാൽ, ചോദ്യപേപ്പർ തനിക്ക് വേണ്ടെന്നാണ് വിദ്യാർത്ഥിനി ഇതിന് നൽകിയ പറയുന്നത്.
'ഡാർലിംഗ്, ഞാൻ നിനക്കുവേണ്ടി ചോദ്യപേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ വരുന്നത്? പരീക്ഷയ്ക്ക് മുമ്പ് വീട്ടിൽ നിന്ന് വരണം. നിനക്ക് പേപ്പറുകൾ കോളേജിൽ വച്ച് തരാം', എന്ന് പരംജിത് പറയുമ്പോൾ സർ ഞാൻ പഠിച്ചിട്ടുണ്ട്, സിലബസ് പൂർത്തിയായി എന്നാണ് വിദ്യാർത്ഥിനി നൽകുന്ന മറുപടി. ഇതിന്, അപ്പോ നീ ഒരു തവണ പോലും എന്നെ കാണാൻ വരില്ലേ? എന്ന് അദ്ധ്യാപകൻ ചോദിക്കുന്നു. എനിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കണം. വരാൻ ശ്രമിക്കാം എന്ന് വിദ്യാർത്ഥി മറുപടി നൽകി. ശ്രമിക്കണ്ട പരീക്ഷയ്ക്ക് മുമ്പ്, ഒരാഴ്‌ചയ്ക്കകം വരണമെന്ന് അദ്ധ്യാപകൻ പറഞ്ഞശേഷം കോൾ അവസാനിപ്പിച്ചു.
ചോർത്തിയ ചോദ്യപേപ്പറുകളുടെ പേരിൽ, തന്നെ പരംജിത് നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഎസ്‌സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് ഫോൺ സംഭാഷണം സർവകലാശാല അധികൃതർക്ക് നൽകിയത്. അമ്മയുടെ ആരോഗ്യകാരണങ്ങളാൽ അവധിയിലായിരുന്നപ്പോൾ പരംജിത് തന്നെ നിരന്തരം വിളിക്കുകയും കോളേജിലെത്താൻ നിർബന്ധിക്കുകയും ചെയ്തെന്നും വിദ്യാർത്ഥിനി ആരോപിച്ചു. ഫോൺ സംഭാഷണത്തിന്റെ രേഖ സർവകലാശാല പൊലീസിന് കൈമാറി. പിന്നാലെ പരംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.