പരസ്യമാകുന്ന ആഭ്യന്തരപ്പോര്: തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്?​

Monday 01 June 2026 12:55 PM IST

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ പാർട്ടി പിളർപ്പിലേക്കെന്ന സൂചനകൾ സജീവമാകുന്നു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അതിക്രമങ്ങൾക്ക് ഇരയായ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ അഭിഷേകിന് നേരെ ആക്രമണം നടത്തിയത് തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക പ്രവർത്തകരാണെന്നാണ് ഭരണപക്ഷവും ടിഎംസിയുടെ ഒരു വിഭാഗവും ആരോപിക്കുന്നത്.

മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ ആകെ 20 പേരാണ് പങ്കെടുത്തത്. അറുപതോളം എംഎൽഎമാർ എത്താത്തതിനെ തുടർന്ന് യോഗം റദ്ദാക്കുകയായിരുന്നു. 'തൃണമൂൽ നേതാക്കൾക്കുനേരെയുണ്ടായ അക്രമങ്ങൾക്കെതിരെയുള്ള പ്രാദേശിക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനാലാണ് എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കാത്തത്'- ടിഎംസി പാർട്ടി വക്താവ് കുനാ‍ൽ ഘോഷ് പറഞ്ഞു. വിവിധ ഇടങ്ങളിൽ പൊലീസ് അതിക്രമങ്ങൾ ഉണ്ടാകുന്നതിനാൽ ക്രമസമാധാന നില നിയന്ത്രിക്കാനാണ് എംഎൽഎമാർ മണ്ഡലങ്ങളിൽ തുടരുന്നത്. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് എംഎൽഎമാർ മമതാ ബാനർജിയെ ബോധ്യപ്പെടുത്തുകയും അവരുടെ അഭ്യർത്ഥനയെ തുടർന്നാണ് യോഗം മാറ്റിയതെന്നുമാണ് കുനാ‍ൽ ഘോഷ് പ്രതികരിച്ചത്.

ഈ അക്രമത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകർ തന്നെയാണെന്നും ഇത് പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നുമാണ് ബിജെപി ആരോപണമുന്നയിച്ചത്. എന്നാൽ ഈ പ്രസ്താവന അഭിഷേക് ബാനർജിയും തൃണമൂൽ കോൺഗ്രസും നിഷേധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും അതിനുപിന്നാലെ ഉയർന്ന അഴിമതി ആരോപണങ്ങളും പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളും ടിഎംസിയെ കടുത്ത സമ്മർദ്ദത്തിലാണ് എത്തിച്ചിരിക്കുന്നത്. മമതാ ബാനർജിയും അഭിഷേക് ബാനർജിയും നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ മുതിർന്ന നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.