'ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേടില്ല'; മിഠായി വിവാദത്തിൽ തുറന്നടിച്ച് വി മുരളീധരൻ എംഎൽഎ
തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ മുന്നിലെ ഡെസ്കിലേക്ക് വി മുരളീധരൻ എംഎൽഎ മിഠായി വിതറിയ സംഭവം വിവാദമായിരുന്നു. സംഭവത്തിൽ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും മുരളീധരനെതിരെ രംഗത്തെത്തി. തിരുവനന്തപുരം കട്ടേല ട്രൈബൽ സ്കൂളിലായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളീധരൻ. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നിൽക്കേണ്ടി വരുമെന്ന് കരുതിയാണ് ഡെസ്കിലേക്ക് ഇട്ട് കൊടുത്തതെന്ന് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
വി മുരളധരന്റെ ഫേസ്ബുക്ക് കുറിപ്പ്;
കുട്ടികൾക്ക് മിഠായി തട്ടിക്കൊടുത്തു, എംഎൽഎയ്ക്ക് അയിത്തം ! ദേശാഭിമാനിയുടെ ക്യാപ്സൂൾ കൊള്ളാം ! കട്ടേല മോഡൽ സ്‌കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോൽസവത്തിന് പോയത് എന്നത് വസ്തുതയാണ്. മറ്റാരും വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല. അവിടെ ചെന്നപ്പോൾ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നിൽക്കേണ്ടി വരും.കുട്ടികൾക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ. വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകി..! ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാൻ ശ്രമിച്ചത്. എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽപ്പോലും കുത്തി നിറയ്ക്കാൻ ശ്രമിച്ചത് എന്ന് നോക്കൂ. ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങൾ ! തിരഞ്ഞെടുപ്പിൽ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം! :നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല.