സഹോദരന്റെ മകനുമായി അവിഹിതബന്ധം; എതിർത്ത ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി ഭാര്യ

Tuesday 26 May 2026 2:08 PM IST

ലക്‌നൗ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിച്ച കേസിൽ ഭാര്യ ഉൾപ്പടെ നാലുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മജ്‌‌ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ആഞ്ചൽ(24), കാമുകൻ അങ്കിത്(21), ആഞ്ചലിന്റെ സഹോദരി ശിഖ(18), സഹോദരിയുടെ കാമുകൻ അജയ്(19) എന്നിവരാണ് അറസ്റ്റിലായത്.

ആഞ്ചലിന്റെ സഹോദരപുത്രനാണ് അങ്കിത്. ഇരുവരും തമ്മിലുണ്ടായിരുന്ന അവിഹിതബന്ധം പവൻ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഇതേചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആറുവർഷം മുൻപാണ് പവനും ആഞ്ചലും വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് പൊലീസ് കണ്ടെത്തി.

കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുൻപാണ് ആഞ്ചലിന്റെ സഹോദരി ശിഖ, ദമ്പതികളുടെ വീട്ടിലേക്കെത്തിയത്. സംഭവദിവസം ആദ്യം ബലമായി വിഷം കഴിപ്പിക്കാൻ നടത്തിയ ശ്രമം പവൻ എതിർത്തതോടെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇടയ്‌ക്കിടെ വൈദ്യുതാഘാതവും ഏൽപ്പിച്ചിരുന്നു. മൂന്നുമണിക്കൂറോളം ഇത് തുടർന്നു. ആരോഗ്യനില വഷളായതോടെ ബലമായി വിഷം നൽകുകയായിരുന്നു. പിന്നാലെ മൃതദേഹം പടിക്കെട്ടിൽ നിന്ന് തള്ളിയിട്ടു. വിഷം കഴിച്ചതിനെതുടർന്നുണ്ടായ ദേഹാസ്വാസ്യത്തിൽ പടിക്കെട്ടിൽ നിന്ന് വീണ് മരിച്ചെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്‌തു. എന്നാൽ, പവന്റെ കുടുംബം മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പവൻ പലപ്പോഴും ആശങ്ക പങ്കുവച്ചിരുന്നതായാണ് ബന്ധുക്കൾ വെളിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ നാലുപേരെയും കോടതിയിൽ ഹാജരാക്കി.