യുക്രെയ്ൻ ആക്രമണം ശക്തമാക്കുന്നു; വിമാന ഇന്ധനത്തിന്റെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി റഷ്യ

Tuesday 02 June 2026 12:13 AM IST

മോസ്‌കോ: വിമാന ഇന്ധനത്തിന്റെ കയറ്റുമതി താൽക്കാലികമായി നിരോധിച്ച് റഷ്യ. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്കും ഇന്ധന സംഭരണ ശാലകൾക്കും നേരെ യുക്രെയ്‌ന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയതോടെയാണ് നടപടി. നവംബർ അവസാനം വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

റഷ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അടുത്തിടെ യുക്രെയ്ൻ ആക്രമണം ശക്തമാക്കിയിരുന്നു. റഷ്യയിലെ യുറാൽസ് വരെയുള്ള വിദൂര പ്രദേശങ്ങളിലെ ഇന്ധന ഡിപ്പോകളും പൈപ്പ് ലൈനുകളും ലക്ഷ്യമിട്ടായിരുന്നു യുക്രെയ്ൻ ആക്രമണം നടത്തിയത്. റഷ്യൻ ആഭ്യന്തര ഇന്ധന വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുകയാണ് താൽക്കാലിക നിരോധനത്തിന്റെ ലക്ഷ്യമെന്ന് റഷ്യൻ സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ അന്തർ സർക്കാർ കരാറുകളുടെ ഭാഗമായുള്ള ഇന്ധന കയറ്റുമതിയെ നിരോധനം ബാധിക്കില്ലെന്നും മോസ്‌കോ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ എണ്ണവാതക ഉത്പാദക രാജ്യങ്ങളിലൊന്നാണ്റഷ്യ. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന്ആഭ്യന്തര വിപണിയിലെ പ്രതിസന്ധികൾ കാരണം നേരത്തെ വാഹന ഇന്ധനങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റഷ്യയുടെ ഭാഗത്തുനിന്ന് ദിവസേനയുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിടുന്ന യുക്രെയ്ൻ, റഷ്യയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഊർജ്ജ മേഖലയെ തളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ റിഫൈനറികൾക്ക് നേരെ നിലവിൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. പലയിടങ്ങളിലും വലിയ തീപിടിത്തങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.