നിബന്ധന അംഗീകരിക്കണം: ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായതോടെ യു.എസിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് രംഗത്ത്. ഇറാന്റെ നിബന്ധനകൾ യു.എസ് അംഗീകരിക്കണമെന്നും മറിച്ചായാൽ പൂർണ പരാജയം നേരിടുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ യു.എസിന് മുന്നിലുണ്ടാകില്ലെന്നും ഖാലിബാഫ് പറഞ്ഞു.
ഏപ്രിൽ 8ന് നിലവിൽ വന്ന ഇറാനിലെ വെടിനിറുത്തൽ അങ്ങേയറ്റം ദുർബലമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ച പിന്നാലെയാണിത്. യു.എസ് ആക്രമണം ആവർത്തിച്ചാൽ യുറേനിയം സമ്പുഷ്ടീകരണം ഉയർന്ന തോതിൽ തുടങ്ങുന്നത് ആലോചിക്കേണ്ടി വരുമെന്നും ഇറാൻ ഭീഷണി മുഴക്കി.
അതേ സമയം, യു.എസ് വ്യോമാക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ എയർബേസിൽ അഭയം നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നു. ആരോപണം പാകിസ്ഥാൻ തള്ളി. വെടിനിറുത്തൽ നിലവിൽ വന്ന ശേഷം യു.എസ്, ഇറാൻ നയതന്ത്ര സംഘങ്ങളുടെ വിമാനങ്ങൾ രാജ്യത്തെത്തിയിട്ടുണ്ടെന്നും പറഞ്ഞു.
ട്രംപ് ഇന്ന് ചൈനയിൽ
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ട്രംപ് ഇന്ന് ചൈനയിലെത്തും. നാളെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ചർച്ച നടത്തുന്ന ട്രംപ്, ബീജിംഗിലെ ടെംപിൾ ഒഫ് ഹെവൻ സന്ദർശിക്കും. വെള്ളിയാഴ്ച യു.എസിലേക്ക് മടങ്ങും. ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കും ചർച്ചാ വിഷയമാകും.