റഷ്യയ്ക്ക് കരുത്തേകാൻ 'സാത്താൻ' !

Wednesday 13 May 2026 7:52 AM IST

മോസ്കോ: ' സാത്താൻ 2 " എന്നറിയപ്പെടുന്ന സർമത് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഈ വർഷം അവസാനം സൈന്യത്തിന്റെ ഭാഗമാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ലോകത്തെ ഏറ്റവും ശക്തം എന്നാണ് സർമതിനെ പുട്ടിൻ വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് മൈലുകൾ അകലെ യു.എസിലോ യൂറോപ്പിലോ ഉള്ള ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ആണവ പോർമുനകളെ തൊടുക്കാൻ ശേഷിയുള്ളതാണ് സർമത്. സർമതിന്റെ പ്രഹരപരിധി 35,000 കിലോമീറ്ററിലേറെയാണെന്നും പോർമുനയുടെ ശക്തി ഏതൊരു പാശ്ചാത്യ രാജ്യത്തിന്റേതിനേക്കാളും നാലിരട്ടിയിൽ അധികമാണെന്നും പുട്ടിൻ പറഞ്ഞു. ശത്രുക്കളുടെ നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കുംവിധമാണ് സർമതിന്റെ രൂപകല്പന. 200 ടണ്ണിലേറെ ഭാരമുള്ള ഒന്നിലധികം പോർമുനകളെ വഹിക്കാൻ സർമതിന് കഴിയും. 2009ൽ നിർമ്മാണം ആരംഭിച്ച സർമതിന് 200 ടണ്ണിലേറെ ഭാരവും 35.5 മീറ്റർ നീളവുമുണ്ട്. 2016 മുതലാണ് സർമതിന്റെ പരീക്ഷണങ്ങൾ തുടങ്ങിയത്. അതേ സമയം, മിസൈലിന്റെ ശേഷി പുട്ടിൻ പെരുപ്പിച്ച് കാട്ടുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വാദം.