ബ്രിക്സ്: പുട്ടിൻ ഇന്ത്യയിലേക്ക്
മോസ്കോ: സെപ്തംബറിൽ ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനെത്തും. ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസിയാണ് ഇക്കാര്യമറിയിച്ചത്. സെപ്തംബർ 12,13 തീയതികളിലാണ് ഉച്ചകോടി നടക്കുക.
അതേസമയം ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹിയിൽ നടന്ന ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പുട്ടിൻ പങ്കെടുത്തിരുന്നു.
ഈ മാസം ഡൽഹിയിൽ നടന്ന ദ്വിദിന ബ്രിക്സ് അംഗങ്ങളുടെ കോൺക്ലേവിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുത്തിരുന്നു. ഇറാൻ - യുഎസ് സംഘർഷത്തിൽ ഇന്ത്യയ്ക്ക് ദീർഘകാലത്തേക്ക് മധ്യസ്ഥത വഹിക്കാൻ കഴിയുമെന്ന് സെർജി ലാവ്റോവ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ - റഷ്യ ബന്ധത്തെ സവിശേഷമായ തന്ത്രപ്രധാന സഹകരണമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ബ്രിക്സ്
ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ് (BRICS). 2024ൽ ഈജിപ്തും എത്തിയോപ്യയും ഇറാനും 2025ൽ യുഎഇയും ഇന്തോനേഷ്യയും ബ്രിക്സിന്റെ ഭാഗമായിരുന്നു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികൾ ഉൾപ്പെടുന്ന ബ്രിക്സ്, ലോകജനസംഖ്യയുടെ ഏകദേശം 49.5 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനത്തോളവും ആഗോള വ്യാപാരത്തിന്റെ ഏതാണ്ട് 26 ശതമാനവും കൈയാളുന്നു.