പൂനെ: ഓടുന്ന ബസിൽ ആൺകുഞ്ഞിന് ജന്മം നൽകിയ 19കാരി പ്രസവ ശേഷം ചോരക്കുഞ്ഞിനെ റോഡിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റിതിക ധേരെയും ഇവരുടെ ഭത്താവാണെന്ന് അവകാശപ്പെടുന്ന ഷെയ്ഖ് അൽതാഫിനെയും പൊലീസ് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച രാവിലെ 6:30 ഓടെ പത്രി-സേലു റോഡിലാണ് സംഭവം. ദമ്പതികൾ തുണിയിൽ പൊതിഞ്ഞ ഒരു വസ്തു ബസിൽ നിന്ന് പുറത്തേക്ക് എറിയുന്നത് കണ്ട വഴിയാത്രക്കാരനാണ് ഹെൽപ്പ്ലൈൻ വഴി പൊലീസിൽ വിവരമറിയിച്ചത്. വലിച്ചെറിയുന്നത് ബസ് ഡ്രൈവറും ശ്രദ്ധിച്ചിരുന്നു. എന്നാൽ ഭാര്യ ഛർദ്ദിച്ചുവെന്ന് പറഞ്ഞ് അൽതാഫ് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു.
വിവരം അറിഞ്ഞെത്തിയ പൊലീസ് ബസ് തടഞ്ഞു നിർത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് വലിച്ചെറിഞ്ഞതെന്ന് ദമ്പതികൾ സമ്മതിച്ചു.റോഡിൽ വലിച്ചെറിയപ്പെട്ട കുഞ്ഞ് മരിച്ചിരുന്നു. ഭാര്യാഭർത്താക്കന്മാരാണെന്ന് പറഞ്ഞെങ്കിലും വിവാഹബന്ധം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ അവർക്കായില്ല. ധേരെയും അൽത്താഫും പർഭാനിയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ഒന്നര വർഷമായി പൂനെയിലാണ് ഇരുവരും താമസിക്കുന്നത്.
കസ്റ്റഡിയിലെടുത്ത ശേഷം ധേരെയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദമ്പതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |