കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ആറ്റിങ്ങൽ: കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എം.ഡി.എം.എയുമായി നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി ആറ്റിങ്ങൽ പൊലീസിന്റെ പിടിയിൽ. കൊല്ലം പാരിപ്പള്ളി ഇളംകുളം മുസ്തഫ കോട്ടേജിൽ റോളക്സ് പുലി എന്നറിയപ്പെടുന്ന അംബേദ്‌കറാണ് (27) പിടിയിലായത്. ആറ്റിങ്ങലിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന 75ഓളം മയക്കുമരുന്ന് ഗുളികകളും 6.1ഗ്രാം മെത്താംഫിറ്റമിൻ, 23ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണിയാളെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു. തോട്ടവാരം ബൈപ്പാസിൽ നിന്നാണ് രാവിലെ ഇയാളെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോളേജ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ കുറേനാളുകളായി സിന്തറ്റിക് മയക്കുമരുന്നുകളം കഞ്ചാവും ഇയാൾ വില്പന നടത്തിവരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശനൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ ലഹരി ഇടപാടുകളെക്കുറിച്ച് രഹസ്യമായി നിരീക്ഷിച്ചു വരവെയാണിയാൾ പിടിയിലായത്. കൊല്ലമ്പുഴയിൽ മയക്കുമരുന്ന് വിതരണം ചെയ്യാനെത്തിയതറിഞ്ഞതിനെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.മഞ്ജുലാലിന്റെ നിർദ്ദേശത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ.ജി,എസ്.ഐമാരായ ജിഷ്ണു.എ.എസ്,ബിജു എ.എച്ച്,രാധാകൃഷ്ണൻ,എ.എസ്.ഐ ഡീൻ,എസ്.സി.പി.ഒമാരായ ശരത് കുമാർ,നിധിൻ,അനിൽകുമാർ,അരുൺകുമാർ എന്നിവരടങ്ങിയ സംഘം അംബേദ്‌കറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗളൂരുവിൽ നിന്നും ആന്ധ്രയിൽ നിന്നും മയക്കുമരുന്ന് കൊല്ലം, തിരുവനന്തപുരം അതിർത്തികളിലെത്തിച്ച് കച്ചവടം നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ അംബേദ്‌ക്കറെന്ന് പൊലീസ് പറഞ്ഞു.2018ൽ ആറ്റിങ്ങലിൽ സജു എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസുൾപ്പെടെ അയിരൂർ,പാരിപ്പള്ളി,വർക്കല,പള്ളിക്കൽ സ്റ്റേഷനുകളിലും അംബേദ്ക്കറിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മയക്കുമരുന്ന് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്നു കണ്ടെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.