72 കാരനെ  മദ്യം നൽകി സ്വർണവും പണവും കവർന്നു

Thursday 07 May 2026 2:20 AM IST

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ നിന്നും ക്യാമ്പ് ഫോളോവറായി വിരമിച്ച 72കാരന് മദ്യം നല്കി ഒന്നരപ്പവൻ മോതിരവും പണവും കവർന്നു. കഴിഞ്ഞ ഞായറാഴ്ച പറശ്ശിനിക്കടവിലാണ് സംഭവം. കടന്നപ്പള്ളിയിലെ പി.നാരായണനാണ് തട്ടിപ്പിനിരയായത്. പൊലീസിൽ പരാതി നല്കി. കോഴിക്കോട് മാങ്കാവ് എം.കെ ഹൗസിൽ മുഹമ്മദ് താഹ (50) യാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ജനുവരി ഏഴിന് പയ്യാവൂരിലെ കടാങ്കോട് വീട്ടിൽ നാരായണനെ കബളിപ്പിച്ച് അരപ്പവൻ സ്വർണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതിയാണ് മുഹമ്മദ് താഹ. നാരായണനും ഭാര്യയും മകളും കഴിഞ്ഞ ഞായറാഴ്ച പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. ധർമ്മശാലയിൽ ബസിറങ്ങി പറശ്ശിനിക്കടവിലേക്ക് ബസ് കാത്ത് നില്ക്കവേ ഒരാൾ നാരായണനെ സമീപിച്ചു. സതീശൻ എന്നാണ് പേരെന്ന് പറഞ്ഞ് ഇയാൾ നാരായണനുമായി പരിചയം നടിച്ചു. നാരായണനൊപ്പം ജോലി ചെയ്തതാണെന്നാണ് അവകാശപ്പെട്ടത്. തുടർന്ന് നാരായണനൊപ്പം ഇയാൾ പറശ്ശിനിക്കടവിൽ എത്തിയ ശേഷം കുടുംബത്തോട് ക്ഷേത്രത്തിലേക്ക് പോകാൻ പറഞ്ഞ് നാരായണനെ കൂടി സമീപത്തെ ബാറിലേക്ക് പോവുകയായിരുന്നു. നിർബന്ധിച്ച് നാരായണനെ മദ്യം കഴിപ്പിച്ച ശേഷം ഓട്ടോറിക്ഷയിൽ കയറ്റി പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിന് സമീപത്തെ കിണറിന്റെ പരിസരത്ത് എത്തിച്ച് തട്ടിപ്പുകാരൻ സ്ഥലം വിട്ടു. വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ നാരായണനെ അവശനായി ബസ് സ്റ്റാൻഡ് പരിസരത്ത് കണ്ടെത്തുകയായിരുന്നു. മോതിരവും പണവും നഷ്ടപ്പെട്ടതായും മനസിലായി. നാരായണന്റെ മകനും ബന്ധുക്കളും സ്ഥലത്തെത്തി തട്ടിപ്പുകാരനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.

അന്ന് പിടികൂടിയത് കോഴിക്കോട്ടെ ഒളിത്താവളത്തിൽ പയ്യാവൂരിലെ നാരായണനെ കബളിപ്പിച്ച കേസിൽ ജനുവരി 29ന് പുലർച്ചെ മുഹമ്മദ് താഹയെ കോഴിക്കോട് പളയത്തെ ഒളിത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ മുഹമ്മദ് താഹ വീണ്ടും തട്ടിപ്പിനിറങ്ങിയിരിക്കുകയാണെന്ന് പൊലീസ് സംശയിക്കുന്നു. ഡിവൈ.എസ്.പി വി.വി മനോജിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ഷിജോ അഗസ്റ്റിൻ പറശ്ശിനിക്കടവിലെ സി.സി ടിവി കാമറകൾ പരിശോധിച്ചു. അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പ്രിൻസിപ്പൽ എസ്.ഐ പി.യദുകൃഷ്ണൻ പറഞ്ഞു. .