അവയവദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ്: രണ്ട് പേർ പിടിയിൽ
കൊല്ലം: അവയവദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികൾ കിളികൊല്ലൂർ പൊലീസിന്റെ പിടിയിൽ. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ(40), പട്ടത്താനം ലത്തീഫ് മൻസിലിൽ നിന്നും വടക്കേവിള ദർശന നഗർ 222 ൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ(31) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അവയവദാന മാഫിയയ്ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരാണ് പിടിയിലായ രണ്ടുപേരുമെന്ന് പൊലീസ് പറഞ്ഞു. അവയവദാനത്തിന് കാത്തിരിക്കുന്ന സമ്പന്നരെ സമീപിച്ച ശേഷം അതിവേഗം അവയവദാതാവിനെ ഉറപ്പാക്കാൻ വൻ തുകയ്ക്ക് ഇടപാട് ഉറപ്പിക്കും. അതിന് ശേഷം സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരുടെ അവയവദാനത്തിന്റെ രേഖകൾ വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്. അവയവം നൽകുന്നവർക്ക് സ്വീകർത്താവിൽ നിന്നും വാങ്ങുന്ന പണത്തിന്റെ ചെറിയൊരു ഭാഗമേ നൽകു. കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി പൃൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ നിർദ്ദേശപ്രകാരം സാമ്പത്തിക ലാഭത്തിന് വേണ്ടി അവയവം ദാനം ചെയ്ത യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ മുഖ്യ പ്രതിയായ കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബിനെ സമാനമായ കുറ്റകൃത്യത്തിന് എറുണാകുളം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ ഏജന്റുമാരായി പ്രവർത്തിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായ ശ്രീജയും സുധീറും. കൊല്ലം എ.സി.പി രാജേഷ് ടി.ആർ ന്റെയും കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ജയപ്രകാശിന്റെയും നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഒ മാരായ രാജഗോപാൽ, അംബു, സി.പി.ഓ മാരായ ജീനാമോൾ, ബിനിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.