മസാജ് സെന്ററിന്റെ പേരിൽ ഹണിട്രാപ്പ്, 3 പ്രതികൾ പിടിയിൽ

Monday 11 May 2026 12:48 AM IST

തിരൂർ: അന്നാര ഏറ്റിരിക്കടവിലെ മസാജ് പാർലറിലെത്തിയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മസാജ് സെന്റർ നടത്തിപ്പുകാരനും ജീവനക്കാരായ രണ്ട് സ്ത്രീകളും അറസ്റ്റിൽ. ഔറ വെൽനെസ് സെന്റർ നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സൗദ്, കോട്ടയം സ്വദേശി ജയന്തി, ഓച്ചിറ സ്വദേശി വീണ എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ മസാജ് ചെയ്യാനെത്തിയ തെക്കൻ കുറ്റൂർ സ്വദേശിയുടെ കൈവശം കൂടുതൽ തുകയുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മസാജ് ചെയ്യാനെന്ന വ്യാജേന ഇയാളെ വിവസ്ത്രനാക്കി ഫോട്ടോയെടുത്തു. തുടർന്ന് മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കൈവശമുണ്ടായിരുന്ന 28,500 രൂപയും ഒന്നര പവന്റെ സ്വർണമാലയും പവർബാങ്കും ബൈക്കും കൈക്കലാക്കി. ഒന്നാംപ്രതി സൗദിന്റെ കൈയിൽനിന്നും മനോജിന്റെ പൊട്ടിയ മാലയും ബൈക്കും പൊലീസ് കണ്ടെത്തി. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചെന്ന പരാതിയിൽ മനോജിനെതിരെയും കേസെടുത്തു. മസാജ് സെന്റർ നടത്തിപ്പുകാരനായ സൗദ് പത്തോളം കേസുകളിലെ പ്രതിയാണ്.