കുട്ടികളെ ഉന്നം വയ്‌ക്കേണ്ട, ലഹരിക്കാർക്ക് കുരുക്ക് വീഴും

Tuesday 19 May 2026 12:00 AM IST

കോഴിക്കോട്: അദ്ധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ച ശേഷിക്കെ സ്കൂളുകളിലും കോളേജുകളിലും ലഹരിയുടെ തായ്‌വേര് അറുക്കാൻ മുന്നൊരുക്കങ്ങളുമായി ഡാൻസാഫ് (ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്). ബംഗളൂരുവിൽ നിന്നുൾപ്പെടെ കോഴിക്കോട് ലക്ഷ്യമാക്കി വൻ തോതിലാണ് ലഹരിയൊഴുകുന്നത്. ഇത് തടയുകയാണ് പ്രധാന ലക്ഷ്യം. പിടിയിലായ പ്രതികളിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലേക്ക് ലഹരിയെത്തിക്കുന്ന ക്യാരിയർമാരെയും ഏജന്റുമാരേയും കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗവും റോഡ് മാർഗവുമാണ് രാസലഹരി പ്രധാനമായും കോഴിക്കോടെത്തുന്നത്. ഇതിന് നേതൃത്വം നൽകുന്നവരിലൂടെയും സ്ഥിരമായി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ വഴിയും ഏജന്റുമാരെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് വിവരങ്ങൾ കൈമാറിയും, ശേഖരിച്ചും ഏകോപിതമായി റെയ്ഡുകൾ നടത്തിയുമാണ് പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരങ്ങളിലും മഫ്തി പട്രോളിംഗും ബൈക്ക് പെട്രോളിംഗും നടത്തും. സ്‌കൂൾ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കിയും പരിസരത്ത് എത്തുന്ന യുവാക്കളെ നിരീക്ഷിച്ചും എക്സെെസും രംഗത്തുണ്ട്. സ്‌കൂൾ പരിസരത്തെ ഇടവഴികൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ, കുറ്റിക്കാടുകൾ തുടങ്ങിയവയും നിരീക്ഷിക്കും.

ശൂന്യമായ ശുചിമുറികൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിലും പരിശോധിക്കും.

അഞ്ച് മാസം

എം.ഡി.എം.എ......... 2.5 കിലോ

കഞ്ചാവ്.......... 45 കിലോ

ബ്രൗൺഷുഗർ.........17ഗ്രാം

കേസുകൾ...............24

അറസ്റ്റ്......................46

മാസം....................കേസ്.............പിടികൂടിയത്

ജനുവരി..................5.......................8

ഫെബ്രുവരി...........3......................6

മാർച്ച്........................8......................13

ഏപ്രിൽ.....................5......................13

മേയ്(ആദ്യ ആഴ്ച)............................3........................6

ലഹരിയ്ക്ക് രൂപങ്ങളേറെ

സ്റ്റാമ്പ്, സ്റ്റിക്കർ, ഗുളിക, ചോക്ലേറ്റ്, ച്യൂയിംഗം,കഞ്ചാവ് മിഠായികൾ തുടങ്ങിയ രൂപങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിതരണം നടക്കുന്നുണ്ട്. തുടക്കത്തിൽ സൗജന്യമായി ലഹരിവസ്തുക്കൾ നൽകുകയും പതിയെ കുട്ടികളെ അവയ്ക്ക് അടിമകളാക്കുകയാണ് ലഹരി വ്യാപാരികളുടെ രീതി. ഇതിൽ കുടുങ്ങുന്നവർ പിന്നീട് ലഹരി വിൽപ്പനക്കാരായി മാറുകയാണ്.